ശമ്പളത്തിന് ഒപ്പമുള്ള ഉയർന്ന ആനുകൂല്യങ്ങൾ വേണ്ടെന്ന് വച്ചിരിക്കുകയാണ് ഗൂഗിൾ സിഇഒയും ഇന്ത്യൻ വംശജനുമായ സുന്ദർ പിച്ചൈ. സി.ഇ.ഒ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് ഗൂഗിൾ കൂടുതൽ വേതനം നൽകുന്നുവെന്ന വിമർശനം വ്യാപകമായതോടെയാണ് സുന്ദർ പിച്ചൈയ്ക്ക് ആനൂകൂല്യങ്ങൾ വേണ്ടെന്ന് വയ്ക്കേണ്ടി വന്നത്.
കഴിഞ്ഞ രണ്ട് വർഷമായി സുന്ദർ പിച്ചൈ കമ്പനിയുടെ ഓഹരികൾ പ്രതിഫല ഇനത്തിൽ വാങ്ങുന്നില്ല. ഇതു കൂടാതെ തന്നെ ഉയർന്ന ശമ്പളം ലഭിക്കുന്നതു കൊണ്ടാണ് ഓഹരികൾ പിച്ചൈ നിരസിച്ചിരിക്കുന്നതെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. കഴിവുള്ള ജീവനക്കാരെ ആകർഷിക്കുന്നതിനും അവരെ കമ്പനിയിൽ പിടിച്ചു നിർത്തുന്നതിനും ഗൂഗിൾ എത്ര പണം നൽകുന്നതിനും തയ്യാറാണ്. ഇത്തരത്തിൽ കമ്പനി ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നവരിൽ പ്രധാനിയാണ് സുന്ദർ പിച്ചൈ.
2015ലാണ് പിച്ചൈ ഗൂഗിളിന്റെ സി.ഇ.ഒയാകുന്നത്. 2014ൽ അദ്ദേഹത്തിന് 25 കോടി ഡോളറിന്റെ ഓഹരികൾ ഗൂഗിൾ പ്രതിഫല ഇനത്തിൽ നൽകിയിരുന്നു. 2015ൽ 10 കോടി ഡോളറിന്റെയും 2016ൽ 20 കോടി ഡോളറിന്റെയും ഓഹരികൾ നൽകി. എന്നാൽ 2017ലും 2018ലും പിച്ചൈ ആനുകൂല്യങ്ങൾ നിഷേധിച്ചു. അദ്ദേഹം വേണ്ടെന്നുവച്ച ഓഹരികളും മൂല്യം വ്യക്തമല്ല.
സുന്ദർ പിച്ചൈ 2004ലാണ് ഗൂഗിളിൽ എത്തിച്ചേർന്നത്. 2008ൽ ഗൂഗിൾ ക്രോം ബ്രൗസർ തയ്യാറാക്കിയ സംഘത്തെ നയിച്ചത് ഇദ്ദേഹമായിരുന്നു. ഗൂഗിൾ സ്ഥാപകൻ ലാറി പേജിന്റെ വലംകൈ ആയാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. സിഇഒ ആയ് ഗൂഗിളിൽ എത്തിയതിന് ശേഷം കമ്പനിയുടെ ഓഹരി മൂല്യം 50 ശതമാനത്തിലധികം വർദ്ധിപ്പിക്കാൻ സുന്ദർ പിച്ചൈയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. തമിഴ്നാട്ടിലെ ചെന്നൈയിലാണ് സുന്ദർ പിച്ചൈ ജനിച്ചത്.
malayalam.goodreturns.in