രണ്ടാം മോദി സർക്കാരിന്റെ ആദ്യത്തെ മന്ത്രിസഭയിൽ വിദ്യാഭ്യാസ, കാർഷിക മേഖലകളിലെ പുത്തൻ പദ്ധതികൾക്ക് അംഗീകാരം. കർഷകർക്കും കച്ചവടക്കാർക്കും നേട്ടമുണ്ടാക്കുന്ന പദ്ധതിയ്ക്കാണ് മന്ത്രിസഭയിൽ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇന്ത്യക്കാരുടെ അന്തസ്സും ശക്തിയും വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് ഇവയെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മോദി ട്വിറ്ററിൽ കുറിച്ചിരുന്നു. താഴെ പറയുന്നവയാണ് മോദി മന്ത്രിസഭയുടെ പ്രധാന തീരരമാനങ്ങൾ.
എല്ലാ കർഷകർക്കും 6000 രൂപ
ഭൂപരിധിയില്ലാതെ രാജ്യത്തെ എല്ലാ കർഷകർക്കും 6000 രൂപ വീതം ബാങ്ക് അക്കൗണ്ടിൽ എത്തിക്കുന്ന പദ്ധതിയ്ക്കാണ് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരിക്കുന്നത്. 2 ഹെക്ടർ ഭൂമി സ്വന്തമായുള്ള കർഷകർക്കായിരുന്നു നിലവിൽ 6000 രൂപ ലഭിച്ചിരുന്നത്. എന്നാൽ ഇനി ഭൂപരിധി നോക്കാതെ എല്ലാ കർഷകർക്കും ഈ തുക നേടാനാകും. രണ്ട് കോടിയോളം കർഷകർക്ക് കൂടി പദ്ധയുടെ നേട്ടം ലഭിക്കും.
കർഷകർക്ക് പെൻഷൻ
കർഷകർക്കായി 10,774 കോടി രൂപയുടെ പെൻഷൻ പദ്ധതിയ്ക്കും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മൂന്നു വർഷം കൊണ്ട് ഈ പദ്ധതിയ്ക്കായി 10,774.5 കോടി രൂപ ചെലവഴിക്കാനാണ് തീരുമാനം. പ്രതിമാസം 3000 രൂപയാണ് പദ്ധതി വഴി പെൻഷൻ ലഭിക്കുക. കാർഷിക മേഖലയുടെ വളർച്ച പിന്നോട്ട് പോയതിനെ തുടർന്നാണ് കൂടുതൽ പദ്ധതികൾ ഈ മേഖലയിൽ നടപ്പിലാക്കുന്നത്. വെള്ളിയാഴ്ച പുറത്തുവിട്ട ചില ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ ഈ വർഷത്തെ കാർഷിക മേഖലയുടെ വളർച്ച 2.9 ശതമാനമാണ്. മുൻ വർഷം ഇത് 5 ശതമാനമായിരുന്നു.
വ്യാപാരികൾക്ക് പെൻഷൻ പദ്ധതി
3 കോടിയോളം റീട്ടെയിൽ വ്യാപാരികൾക്കും കച്ചവടക്കാർക്കും നേട്ടമുണ്ടാകുന്ന പദ്ധതിയാണിത്. 60 വയസ്സിനു ശേഷം എല്ലാ കച്ചവടക്കാർക്കും ചില്ലറ വ്യാപാരികൾക്കും കുറഞ്ഞത് 3,000 രൂപ പെൻഷൻ ലഭിക്കുന്ന പദ്ധതിക്കാണ് മന്ത്രിസഭാ അംഗീകാരം ലഭിച്ചിരിക്കുന്നത്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ അഞ്ചു കോടി വ്യാപാരികൾ പദ്ധതിയിൽ അംഗങ്ങളാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
അപേക്ഷിക്കാവുന്നത് ആർക്കൊക്കെ?
വ്യാപാരികൾക്കുള്ള പെൻഷൻ പദ്ധതിയിൽ ജിഎസ്ടി വിറ്റുവരവ് 1.5 കോടിയിൽ താഴെയുള്ളവർക്കാണ് അപേക്ഷേക്കാവുന്നത്. അതുപോലെ തന്നെ അപേക്ഷിക്കുന്ന എല്ലാ കച്ചവടക്കാർക്കും റീട്ടെയിൽ വ്യാപാരികൾക്കും 18 നും 40 നും ഇടയിൽ ആയിരിക്കണം പ്രായം.
പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പ് പദ്ധതി
രക്തസാക്ഷിയായ സൈനികരുടെ മക്കൾക്കുള്ള പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പ് പദ്ധതിയുടെ നിലവിലെ തുകയും ഇന്നലെ പരിഷ്കരിച്ചു. പ്രതിമാസം ആൺകുട്ടികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പ് 2,000 രൂപയിൽ നിന്ന് 2,500 രൂപയായി ഉയർത്തി. പെൺകുട്ടികളുടെ സ്കോളർഷിപ്പ് പ്രതിമാസം 2,250 രൂപയിൽ നിന്ന് 3,000 രൂപയായും വർദ്ധിപ്പിച്ചു. നക്സൽ, ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട സംസ്ഥാന പൊലീസുകാരുടെ മക്കൾക്കും ഇനി മുതൽ സ്കോളർഷിപ്പ് നൽകാനും തീരുമാനമായി.
malayalam.goodreturns.in