കർഷകർക്ക് സന്തോഷ വാർത്തയുമായി രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം. നിലവിലെ പ്രധാനമന്ത്രി കിസാൻ പദ്ധതി കൂടുതൽ വിപുലീകരിക്കാനാണ് സർക്കാരിന്റെ നീക്കം. സ്ഥലത്തിന്റെ അളവ് കണക്കാക്കാതെ എല്ലാ കർഷകർക്കും പ്രതിവർഷം 6000 രൂപ അക്കൗണ്ടിലെത്തുന്ന പദ്ധതിയ്ക്കും തീരുമാനമായി. രാജ്യത്തെ 15 കോടിയോളം കര്‍ഷകര്‍ക്കാണ് ഇതോടെ ആനുകൂല്യം ലഭിക്കുന്നതെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കി.
മുമ്പ് ആനുകൂല്യം ലഭിച്ചിരുന്നത് ആർക്ക്?
ആദ്യം രണ്ട് ഹെക്ടറിൽ താഴെ മാത്രം സ്ഥലമുള്ളവർക്കാണ് കേന്ദ്ര സർക്കാരിന്റെ 6000 രൂപയുടെ ആനുകൂല്യം ലഭിച്ചിരുന്നത്. ചെറുകിട - ഇടത്തരം കര്‍ഷകര്‍ക്ക് മാത്രമായുള്ളതായിരുന്നു ഈ തുക. എന്നാൽ സ്ഥല പരിധ ഒഴിവാക്കിയതോടെ അധികമായി രണ്ട് കോടി പേർക്ക് കൂടി ആനുകൂല്യം ലഭ്യമാകും. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാർക്ക് ലഭിച്ച 6000 രൂപയുടെ ആനുകൂല്യം തിരഞ്ഞെടുപ്പിൽ മോദിയ്ക്ക് അനുകൂലമായി എന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
തുക ലഭിക്കുന്നത് തവണകളായി
6000 രൂപ ഒറ്റത്തവണയായി അല്ല കർഷകരുടെ അക്കൗണ്ടിലെത്തുന്നത്. ഒരു വർഷം മൂന്ന് ഗഡുക്കളായാണ് തുക ലഭിക്കുന്നത്. 75000 കോടി രൂപയാണ് പദ്ധതിക്കായി മോദി സർക്കാർ വകയിരുത്തിയിരുന്നത്. എന്നാൽ കൂടുതൽ കർഷകർ ഉപഭോക്താക്കളായി മാറിയതോടെ 12000 കോടി രൂപ ഇനി അധികമായി ചെലവ് വരും.
കർഷകർക്ക് പെൻഷൻ
ചെറുകിട കര്‍ഷകര്‍ക്ക് പ്രതിമാസം 3000 രൂപ ലഭിക്കുന്ന പെന്‍ഷന്‍ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി കിസാന്‍ പെന്‍ഷന്‍ യോജന എന്ന പങ്കാളിത്ത പെൻഷൻ പദ്ധതിയാണിത്. കർഷകരും സർക്കാരും ഓരേ തുക നിക്ഷേപിച്ചാണ് പദ്ധതി വഴി പെൻഷൻ ലഭിക്കുക. 60 വയസ്സിനു ശേഷം എല്ലാ ചെറുകിട കച്ചവടക്കാർക്കും പെൻഷൻ ലഭിക്കുന്ന പദ്ധതിയ്ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. കുറഞ്ഞത് 3,000 രൂപയാണ് ഇവർക്ക് പെൻഷനായി ലഭിക്കുക.
കാർഷിക മേഖലയിലെ വളർച്ച താഴേയ്ക്ക്
കഴിഞ്ഞ ഒരു വർഷമായി രാജ്യത്തെ കാർഷിക മേഖലയിലെ വളർച്ച കുത്തനെ താഴേയ്ക്ക് പോയി. വെള്ളിയാഴ്ച പുറത്തുവിട്ട ചില ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ ഈ വർഷത്തെ കാർഷിക മേഖലയിലെ വളർച്ച വെറും 2.9 ശതമാനമാണ്. മുൻ വർഷം ഇത് 5 ശതമാനമായിരുന്നു. ഗ്രാമീണ മേഖലകളിൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കിയാൽ മാത്രമേ രാജ്യത്തിന്റെ വളർച്ചാ നിരക്ക് ഉയരൂവെന്നാണ് പല സാമ്പത്തിക വിദഗ്ദ്ധരുടെയും അഭിപ്രായം.
malayalam.goodreturns.in