ഡല്‍ഹിയില്‍ ഇനി സ്ത്രീകൾക്ക് മെട്രോയിലും സര്‍ക്കാര്‍ ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നുമാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഡൽഹി സർക്കാർ. എന്നാൽ ഈ പദ്ധതി നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ളത് മാത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
ലക്ഷ്യം തിരഞ്ഞെടുപ്പ്
2020ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രഖ്യാപനമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ നടത്തിയിരിക്കുന്നത്. ഈ പദ്ധതി നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ളത് മാത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. കേന്ദ്ര സർക്കാരിന്‍റെ അനുമതി ഈ പദ്ധതിയ്ക്ക് ആവശ്യമില്ലെന്നും ഇതിനായുള്ള സബ്സിഡിയുടെ ചെലവ് ഡൽഹി സർക്കാർ തന്നെ വഹിക്കുമെന്നും അരവിന്ദ് കെജരിവാൾ വ്യക്തമാക്കി. ഇത് സംബന്ധിച്ച് രാഷ്ട്രീയ വിവാദങ്ങളും ആരംഭിച്ചു കഴിഞ്ഞു.
സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം
സ്ത്രീ സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്ന രണ്ട് തീരുമാനങ്ങളാണ് അരവിന്ദ് കേജ്‍രിവാൾ എടുത്തിരിക്കുന്നത്. ഒന്ന് ഡൽഹി മുഴുവൻ സിസിടിവി കാമറകൾ സ്ഥാപിക്കുക എന്നത്. ഇതുവഴി സ്ത്രീകൾക്ക് എതിരെയുള്ള അക്രമണങ്ങൾ കുറയുമെന്നും സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനാകുമെന്നും കരുതപ്പെടുന്നു. രണ്ട്, മുഴുവൻ സ്ത്രീകൾക്കും ഡൽഹിയിൽ പൊതു ഗതാഗത സംവിധാനങ്ങൾ സൗജന്യമായി ഉപയോഗിക്കാം എന്നതാണ്.
ടിക്കറ്റെടുക്കാൻ താത്പര്യമുള്ളവർക്ക് എടുക്കാം
സർക്കാർ നൽകുന്ന സബ്സിഡി ആവശ്യമില്ലാത്ത, ടിക്കറ്റെടുത്ത് യാത്ര ചെയ്യാൻ കഴിവുള്ള വനിതാ യാത്രക്കാർക്ക് ടിക്കറ്റ് എടുക്കാനുള്ള അവസരവും ലഭിക്കും. സബ്സിഡി ആരിലും അടിച്ചേൽപ്പിക്കില്ലെന്നും കേജ്‍രിവാൾ വ്യക്തമാക്കി. വർഷം 700 കോടി രൂപയാണ് പദ്ധതിയിലൂടെ സംസ്ഥാനത്തിന് ചെലവ് കണക്കാക്കുന്നത്.
വെല്ലുവിളികൾ എന്തൊക്കെ?
ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസുകളിലും ക്ലസ്റ്റർ ബസുകളിലും സൗജന്യ യാത്ര നടപ്പിലാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ ഡൽഹി മെട്രോയിലെ സൗജന്യയാത്ര ഒരു വെല്ലുവിളി ആയിരിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. കാരണം, ഡൽഹി മെട്രോയിൽ ഡൽഹി സർക്കാരും കേന്ദ്രസർക്കാരും തുല്യ പങ്കാളികളാണ്. 50:50 എന്ന നിലയിലാണ് ഡൽഹി സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും പങ്കാളിത്തം. ഇപ്പോൾ തന്നെ മെട്രോ സംബന്ധമായ നിരവധി കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനും രണ്ട് അഭിപ്രായങ്ങളാണുള്ളത്. ഇത് പല തർക്കങ്ങൾക്കും കാരണമായിട്ടുമുണ്ട്. അതുകൊണ്ട് തന്നെ പുതിയ പദ്ധതി മെട്രോയിൽ പ്രാബല്യത്തിൽ വരുമോയെന്ന കാര്യത്തിലും സംശയമുണ്ട്. കേന്ദ്രത്തിന്റെ കൂടെ അനുമതിയുണ്ടെങ്കിൽ മാത്രമേ പദ്ധതി യാഥാർത്ഥ്യമാകൂ.
പൊതുജനങ്ങളുടെ അഭിപ്രായം
കേജ്‍രിവാളിന്‍റെ പ്രഖ്യാപനത്തോട് പൊതുജനങ്ങൾക്ക് സമ്മിശ്ര പ്രതികരണമാണ്. എന്തുകൊണ്ട് സ്ത്രീകള്‍ക്ക് മാത്രം സൗജന്യ യാത്ര എന്നതാണ് ഒരു കൂട്ടരുടെ ചോദ്യം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മാത്രം പോരേ സൗജന്യയാത്രയെന്നും മറ്റൊരു കൂട്ടർ ചോദിക്കുന്നു. അരവിന്ദ് കേജ്‍രിവാളിന്‍റെയും ആം ആദ്മി പാർട്ടിയുടെയും ജനപ്രീതി മങ്ങിത്തുടങ്ങിയോ എന്ന സംശയങ്ങൾക്കിടയിലാണ് അരവിന്ദ് കേജ്‍രിവാൾ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
malayalam.goodreturns.in