റിസര്‍വ് ബാങ്കിന്‍റെ ജൂണിലെ വായ്പാനയ അവലോകന യോഗം നടന്നു കൊണ്ടിരിക്കെ, വായ്പകൾക്ക് വീണ്ടും പലിശ കുറയ്ക്കാൻ സാധ്യത. നാളെ റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയ പ്രഖ്യാപനം നടത്തും. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശാ നിരക്കായ റിപ്പോയില്‍ 25 ബേസിസ് പോയിന്‍റിന്‍റെ കുറവ് വരുത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം.
ഇന്ത്യയുടെ ജിഡിപി നിരക്കില്‍ ഇടിവ് രേഖപ്പെടുത്തിയത് അവലോകന യോഗത്തിലെ പ്രധാന ചര്‍ച്ചയാകും. ജനുവരി- മാര്‍ച്ച് പാദത്തില്‍ ജിഡിപിയില്‍ 5.8 ശതമാനത്തിന്‍റെ ഇടിവാണുണ്ടായത്. കൂടാതെ അടുത്ത മാസം രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നടക്കാനിരിക്കെ നാളത്തെ റിസര്‍വ് ബാങ്കിന്‍റെ നയ പ്രഖ്യാപനത്തിന് പ്രധാന്യം ഏറെയാണ്.
ഈ വർഷം പണപ്പെരുപ്പം ഉയരുന്നതിന് മുമ്പ് വീണ്ടും പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് ഐഎച്ച്എസ് മാർക്കിറ്റ് പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക വളർച്ച കൂട്ടുന്നതിനായി ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിൽ ആർബിഐ പലിശ നിരക്ക് 0.25 ശതമാനം വീതം കുറച്ചിരുന്നു. ആഭ്യന്തര വളർച്ചയും ആഗോള വളർച്ചയും മന്ദഗതിയിലായതിനെ തുടർന്ന് നാണയപ്പെരുപ്പം ആർബിഐയുടെ ലക്ഷ്യത്തേക്കാൾ കുറവാണ്. ഇതാണ് വീണ്ടും പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കൂട്ടുന്നത്.
ഇത്തവണ പലിശ കുറച്ചാൽ ആർബിഐ ഈ വർഷം റിപ്പോ നിരക്കിൽ മാറ്റം വരുത്തില്ലെന്നാണ് വിലയിരുത്തൽ. വായ്പാ പലിശ നിരക്ക് കുറയ്ക്കുന്നതോടെ ഭവന വായ്പകൾ അടക്കുമുള്ള വായ്പകളുടെ പലിശ നിരക്കിലും കുറവുണ്ടാകും. നിലവിൽ ആറ് ശതമാനമാണ് ആർബിഐയുടെ റിപ്പോ നിരക്ക്. രാജ്യത്തെ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.
malayalam.goodeturns.in