2017 മുതൽ ആരംഭിച്ചതാണ് മാധ്യമ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധികൾ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പ്രമുഖ മാധ്യമങ്ങളായ ടെലഗ്രാഫ്, എൻഡിടിവി, ഡിബി പോസ്റ്റ് എന്നിവിടങ്ങളിൽ നിന്ന് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഈ വർഷം തുടക്കത്തിൽ ബസ്ഫീഡ്, വൈസ്, ഡിഎൻഎ എന്നിവിടങ്ങളിൽ നിന്നും നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
Scroll.in ലും പിരിച്ചുവിടൽ
പ്രമുഖ ഓൺലൈൻ വെബ്സൈറ്റായ സ്ക്രോളിലും ജീവനക്കാർക്ക് ജോലി നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജൂൺ മൂന്നിന്, എഡിറ്റോറിയൽ വിഭാഗത്തിലെ 16 ജീവനക്കാർക്കാണ് ജോലി നഷ്ട്ടപ്പെട്ടത്. പിരിച്ചുവിടുന്ന ജീവനക്കാർ ജൂൺ 3ന് രാജിക്കത്ത് സമർപ്പിക്കണമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. ജൂൺ, ജൂലൈ മാസങ്ങളിലെ ശമ്പളം പിരിഞ്ഞു പോകുന്ന ജീവനക്കാർക്ക് ലഭിക്കും. എഡിറ്റോറിയൽ ടീം 40 പേരിൽ നിന്ന് 24 ആയി ചുരുക്കിയിരിക്കുകയാണ് കമ്പനി. എഡിറ്റോറിയലിനു പുറമേ പ്രൊഡക്ഷൻ, ടെക്നോളജി, മാർക്കറ്റിംഗ് ടീമുകളിൽ നിന്നും ജീവനക്കാരെ പിരിച്ചുവിടുന്നതായാണ് റിപ്പോർട്ട്.
പിരിച്ചുവിടൽ പ്രകടനത്തെ വിലയിരുത്തിയല്ല
ജീവനക്കാരുടെ പ്രകടനത്തെ വിലയിരുത്തിയല്ല കമ്പനി പിരിച്ചുവിടൽ നടത്തുന്നതെന്നും ചില വിഭാഗങ്ങളുടെ പുനർനിർമാണ പ്രക്രിയയുടെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചു വിടുന്നതെന്നും കമ്പനിയിലെ തന്നെ മറ്റ് ചില ജീവനക്കാർ വ്യക്തമാക്കി. മാറ്റങ്ങൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് കമ്പനി മുൻകൂട്ടി അറിയിച്ചിരുന്നെന്നും ജീവനക്കാർ വ്യക്തമാക്കി.
തൊഴിലവസരങ്ങൾ
ജോലി നഷ്ട്ടപ്പെട്ടവർക്ക് നിലവിലെ സാഹചര്യത്തിൽ പുതിയ ജോലി കണ്ടെത്തുക എന്നതും പ്രയാസകരമായ കാര്യമാണ്. തിരഞ്ഞെടുപ്പിന് മുമ്പ് മിക്ക മാധ്യമ സ്ഥാപനങ്ങളും കൂടുതൽ ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇനി ഉടൻ കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കാനും സാധ്യതയില്ലെന്ന് ജീവനക്കാർ തന്നെ പറയുന്നു. എന്നാൽ പിരിച്ചുവിട്ട ജീവനക്കാരെ ജോലി കണ്ടെത്താനും സ്ക്രോൾ സഹായിക്കുന്നുണ്ടെന്നാണ് വിവരം. പിരിച്ചുവിട്ട ജീവനക്കാർക്ക് തൊഴിലവസരങ്ങളുള്ള കമ്പനികളെ സംബന്ധിച്ച വിവരങ്ങളും ഇമെയിൽ ഐഡികളും ഉദ്യോഗാർത്ഥികൾക്ക് സ്ക്രോൾ തന്നെ അയച്ചതായും ചില ജീവനക്കാർ തന്നെ വ്യക്തമാക്കുന്നു.
കേരളത്തിലെ സ്ഥിതി
കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. മൂന്നാം നമ്പർ പത്രമായ മാധ്യമം അടക്കം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. നിലവിൽ ജീവനക്കാർക്ക് ശമ്പളം വൈകിയും, രണ്ട് തവണകളായും മറ്റുമാണ് ലഭിക്കുന്നത്. കമ്പനിയുടെ പ്രതിസന്ധി പഠിയ്ക്കാൻ തീരുമാനിച്ച കമ്മിറ്റി, ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനാണ് ശുപാർശ ചെയ്തിട്ടുള്ളതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. മംഗളം, റിപ്പോർട്ടർ, ജനം, ജയ്ഹിന്ദ് ടിവികളുടെയും മറ്റ് പല പ്രമുഖ പത്രങ്ങളുടെ സ്ഥിതിയും ആശാവഹമല്ലെന്നാണ് വിവരം.
malayalam.goodreturns.in


Click it and Unblock the Notifications