പ്രതീക്ഷിച്ചതു പോലെ തന്നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നിരക്ക് വീണ്ടും കുറച്ചു. തുടർച്ചയായ മൂന്നാം തവണയാണ് ഇപ്പോൾ പലിശ നിരക്ക് കുറയ്ക്കുന്നത്. വായ്പാനയ അവലോകന യോഗത്തിലെ എല്ലാ അംഗങ്ങളും ഒരേപോലെ എടുത്ത തീരുമാനമാണ് ഇത്തവണത്തേത്. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കാനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇതോടെ 6 ശതമാത്തിൽ നിന്ന് 5.75 ശതമാനമായി റിപ്പോ നിരക്ക്.
നിലവിലെ സാഹചര്യത്തിൽ റിപ്പോ നിരക്ക് കുറയ്ക്കുന്നത് ഉചിതമായ തീരുമാനമാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 2010 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് റിപ്പോ നിരക്ക് 6 ശതമാനത്തിൽ താഴെ പോകുന്നത്. എതിർപ്പുകളില്ലാതെ കമ്മിറ്റി അംഗങ്ങൾ എല്ലാവരും ചേർന്ന് ഒരുമിച്ച് എടുത്ത തീരുമാനം കൂടിയാണിത്.

2020 സാമ്പത്തിക വർഷത്തെ ജിഡിപി നിരക്ക് 7.2 ശതമാനത്തിൽ നിന്ന് 7 ശതമാനമായും കുറച്ചു. 18 മാസത്തെ ഇടവേളയ്ക്കുശേഷം ഫെബ്രുവരിയില്‍ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചിരുന്നു. അതിനു ശേഷം ഏപ്രിലിൽ നടന്ന വായ്പാനയ പ്രഖ്യാപനത്തിലും പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. റിസർവ് ബാങ്ക് ഗവർണറായി ശക്തികാന്ത ദാസ് ചുമതലയേറ്റതിനു ശേഷം നടക്കുന്ന മൂന്നാമത്തെ സാമ്പത്തികാവലോകന റിപ്പോർട്ടാണിത്. മൂന്ന് തവണയും പലിശ നിരക്കുകൾ കുറയ്ക്കുകയാണ് ചെയ്തത്.
ഈ വർഷം പണപ്പെരുപ്പം ഉയരുന്നതിന് മുമ്പ് വീണ്ടും പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ ഐഎച്ച്എസ് മാർക്കിറ്റ് പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. പലിശ ഇനത്തിൽ മാറ്റം വരുത്തിയത് റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമുണ്ടാക്കിയേക്കാം. ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കുന്ന പണത്തിന് നൽകുന്ന പലിശയാണ് റിവേഴ്സ് റിപ്പോ.
malayalam.goodreturns.in


Click it and Unblock the Notifications