നേവി വിമാനമായ മിഗ്-29കെയുടെ ഇന്ധന ടാങ്ക് പറന്നുയരുന്നതിനിടെ അടർന്ന് വീണുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് ഗോവ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു. ഇന്ധനടാങ്ക് വീണ് റൺവേയിൽ തീ പടർന്നതിനെ തുടർന്നാണ് വിമാനത്താവളം അടച്ചത്. റൺവേയുടെ ഒരു ഭാഗത്തിന് തീപ്പിടിച്ചതായാണ് റിപ്പോർട്ട്.
എന്നാൽ ഒരു മണിക്കൂറിന് ശേഷം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. ഇന്ധന ടാങ്ക് അടർന്ന് വീണ വിമാനവും പൈലറ്റും സുരക്ഷിതരാണെന്നാണ് വിവരം.
എങ്കിലും റൺവേയിൽ തീപിടിച്ചതിനാൽ തീ അണയ്ക്കാനും റൺവേ വൃത്തിയാക്കാനുമായാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലിമായി നിർത്തി വച്ചത്. ഇത് വിമാന സർവ്വീസിനെ ബാധിച്ചതിനെ തുടർന്ന് യാത്രക്കാർ ഏറെ വലഞ്ഞതായാണ് വിവരം.
മിലിറ്ററി ഉപയോഗത്തിനും, യാത്ര സൗകര്യങ്ങൾക്കും സംയുക്തമായി ഗോവ അന്താരാഷ്ട്ര വിമാനത്താവളം തന്നെയാണ് ഉപയോഗിക്കുന്നത്. നേവിയുടെ യുദ്ധ വിമാനങ്ങളിലൊന്നായ മിഗ്-29കെ പരീക്ഷണ പറക്കലിനായി ടേക്ക് ഓഫ് ചെയ്യുമ്പോഴായിരുന്നു അപകടമ നടന്നതെന്ന് നേവി വക്താവ് അറിയിച്ചു.
malayalam.goodreturns.in