ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യ ഇന്ത്യ - ആസ്ത്രേലിയ ലോകകപ്പ് മത്സരം കാണാന്‍ ലണ്ടനിലെ ഓവലില്‍ എത്തിയതായി റിപ്പോര്‍ട്ട്. ഇതിനിടെ ഒരു കൂട്ടം ഇന്ത്യക്കാരായ കാണികൾ മല്യയെ കള്ളൻ എന്ന് കൂവി വിളിച്ചു. കാണികളുടെ ഭാഗത്തു നിന്ന് ശക്തമായ പ്രതിഷേധമാണ് മല്യയ്ക്കെതിരെ ഉണ്ടായത്. മാധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും മറുടി നൽകാൻ മല്യ തയ്യാറായില്ല.
മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി
സ്റ്റേഡിയത്തിൽ കളി കാണാനെത്തിയ വിജയ് മല്യയെ ഇന്ത്യയിൽ നിന്ന് കളി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ വളഞ്ഞിരുന്നു. എന്നാൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. കളി കാണാനാണ് താൻ ഇവിടെ വന്നതെന്ന് മാത്രം വിജയ് മല്യ മറുപടി നൽകി. കേസുമായി സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് വിജയ് മല്യ ഒഴിഞ്ഞു മാറി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ മല്യയുടെ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുമ്പും ഇന്ത്യയുടെ കളി കാണാൻ മല്യ ഇതേ സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്.
കോടികളുടെ തട്ടിപ്പ്
കോടികൾ വായ്പയെടുത്തു മുങ്ങിയ മല്യയ്ക്കെതിരേ വിദേശനാണ്യ വിനിമയച്ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 17 ബാങ്കുകളിൽ നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു കടന്ന കേസിൽ 2016 ജൂണിൽ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കിംഗ് ഫിഷർ എയർലൈൻസിന് വേണ്ടിയാണ് മല്യ വൻതുക ബാങ്കിൽ നിന്നും വായ്പയായി വാങ്ങിയത്.
മല്യയെ ഇന്ത്യയിലെത്തിക്കാൻ ശ്രമം
മല്യയെ തിരികെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിനിടെയാണ് മല്യ കളി കാണാൻ സ്റ്റേഡിയത്തിൽ എത്തിയത്. കേസ് അടുത്ത ജൂലായില്‍ ആണ് വാദം കേള്‍ക്കുന്നത്. അതിന് വേണ്ടിയുളള തയ്യാറെടുപ്പുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ തന്നെ ഇന്ത്യയിലേയ്ക്ക് തിരികെ അയക്കരുതെന്നാണ് മല്യ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കടങ്ങൾ തിരിച്ചടയ്ക്കാമെന്ന് മല്യ
കടങ്ങള്‍ മുഴുവന്‍ തിരിച്ചടക്കാമെന്ന് പറഞ്ഞിട്ടും പൊതുമേഖലാ ബാങ്കുകള്‍ അത് സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് അടുത്തിടെ വിജയ് മല്യ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം വിജയ് മല്യ പറഞ്ഞത്. ജെറ്റ് എയര്‍വെയ്‌സിന്റെ പതനത്തെ തുടർന്നാണ് മല്യ ഇക്കാര്യങ്ങൾ ഫേസ്ബുക്കിൽ കുറിച്ചത്. ജെറ്റ് എയർവെയ്സിന്റെ പതനവും തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ പതനവും തമ്മില്‍ സമാനതയുണ്ടെന്നും മല്യ കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.
malayalam.goodreturns.in