ബിഎസ്എൻഎൽ ജീവനക്കാരുടെ ജോലിയ്ക്ക് ഭീഷണി; ചെലവ് ചുരുക്കാൻ പിരിച്ചുവിടൽ
ചെലവു ചുരുക്കലിന്റെ ഭാഗമായി ബിഎസ്എൻഎൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. ബിഎസ്എൻഎല്ലിലെ കരാർ ജീവനക്കാരുടെ എണ്ണമാണ് കമ്പനി കുറയ്ക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ഉന്നത മാനേജ്മെന്റ് തലത്തിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് കരാർ ജോലിക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനും കമ്പനിയുടെ മൊത്തത്തിലുള്ള ചെലവുകൾ കുറയ്ക്കുന്നതിനും മറ്റ് പല നിർദ്ദേശങ്ങളും ചർച്ചയിൽ ഉയർന്നു വന്നതായുമാണ് വിവരം.
ജീവനക്കാരുടെ പിരിച്ചുവിടൽ സംബന്ധിച്ച കോർപ്പറേറ്റ് ഓഫീസിൽ നിന്നുള്ള കത്ത് രാജ്യത്തുടനീളമുള്ള എല്ലാ സർക്കിൾ മേധാവികൾക്കും അയച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ബി.എസ്.എൻ.എല്ലിന്റെ ഔട്ട്സോഴ്സിംഗ് ജോലികളായ അഡ്മിനിസ്ട്രേഷൻ, സെക്യൂരിറ്റി, ഡാറ്റ ഫീഡിംഗ്, ഹൗസ് കീപ്പിംഗ് തൊഴിലാളികൾക്കാണ് ഇതോടെ ജോലി നഷ്ട്ടപ്പെടുക. ബിഎസ്എൻഎല്ലിലെ പെന്‍ഷന്‍ പ്രായം 60ല്‍ നിന്ന് 58 ആക്കി കുറക്കുന്നതിനും 50 വയസോ അതിന് മുകളിലോ പ്രായമുള്ളവര്‍ക്ക് വിആര്‍എസ് സ്‌കീം പ്രഖ്യാപിക്കുന്നതിനുമടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്.

ബിഎസ്എൻഎൽ മാനേജ്മെൻറ് എല്ലാ ഔട്ട്സോഴ്സ് ലേബർ കോൺട്രാക്ടുകളുടെയും ചെലവുകൾ കുറയ്ക്കുന്നതിനും സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനുമുള്ള അവലോകനം റിപ്പോർട്ട് തയ്യാറാക്കി വരികയാണ്. ജൂൺ 20 ഓടെ എല്ലാ സർക്കിൾ ഹെഡുകളും റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. റിലയന്‍സ് ജിയോയുടെ കടന്നു വരവിന് ശേഷമാണ് ബിഎസ്എന്‍എല്ലിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. ജിയോ പുറത്തിറക്കിയ 2017-18 കാലയളവില്‍ ബിഎസ്എന്‍എല്ലിന്റെ വരുമാനം 20 ശതമാനം കുറഞ്ഞു. 7993 കോടി രൂപയുടെ നഷ്ടമാണ് ഈ സമയത്ത് ബിഎസ്എന്‍എല്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബിഎസ്എൻഎൽ കനത്ത നഷ്ടം നേരിട്ടു കൊണ്ടിരിക്കുകയാണ്. 2014-15ൽ കാലഘട്ടത്തിൽ മാത്രമാണ് ബിഎസ്എൻഎൽ ലാഭമുണ്ടാക്കിയത്. 672 കോടി രൂപയായിരുന്നു അന്നത്തെ ബിഎസ്എൻഎല്ലിന്റെ ലാഭം. പിന്നീട് ഇതുവരെ കമ്പനി നഷ്ട്ടത്തിലേയ്ക്ക് കൂപ്പുകുത്തുകയായിരുന്നു.
malayalam.goodreturns.in


Click it and Unblock the Notifications


