ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ ഇറക്കുമതി ചുങ്കം ഇന്ത്യ പകുതിയായി കുറച്ചിട്ടും അംഗീകരിക്കാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പ്. ട്രംമ്പിന്റെ ഒറ്റ ഫോൺ കോളിലാണ് 100 ശതമാനമായിരുന്ന നികുതി ഇന്ത്യ 50 ശതമാനമാക്കി കുറച്ചത്. എന്നാൽ നിരക്ക് പകുതിയായി കുറച്ചിട്ടും ഇത് വളരെ ഉയർന്ന നിരക്കാണെന്നും സ്വീകാര്യമല്ലെന്നുമാണ് ട്രംമ്പിന്റെ വാദം.
അമേരിക്കയെ വിഡ്ഢികളാക്കാന്‍ നോക്കേണ്ട
താന്‍ ഭരിക്കുമ്പോള്‍ അമേരിക്കയെ അധിക കാലം വിഡ്ഢികളാക്കാന്‍ കഴിയില്ലെന്നും ട്രംപ് ഇക്കാര്യം സംബന്ധിച്ച് സി.ബി.എസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കി. തന്റെ നല്ല സുഹൃത്താണ് മോദിയെന്നും ഒരു ഫോണ്‍ കോളുകൊണ്ട് അമേരിക്കയിൽ നിന്നുള്ള മോട്ടോര്‍ ബൈക്കുകളുടെ ഇറക്കുമതി ചുങ്കം 100 ശതമാനത്തിൽ നിന്ന് 50 ശതമാനമാക്കി കുറയ്ക്കാന്‍ ഇന്ത്യ തയ്യാറായെന്നും ട്രംമ്പ് അഭിമുഖത്തിൽ വ്യക്തമാക്കി.
ഹാർലി ഡേവിഡ്സൺന്റെ നികുതി
ഹാർലി ഡേവിഡ്സൺ മോട്ടോർസൈക്കിളുകളുടെ ഇറക്കുമതി താരിഫ് തനിക്ക് പ്രധാനപ്പെട്ട വിഷയമാണെന്നും ഇന്ത്യ അത് 50 ശതമാനമായി കുറയ്ക്കുകയല്ല പൂര്‍ണമായും ഒഴിവാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. 50 ശതമാനം നികുതി കുറച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നും നികുതി പൂര്‍ണമായും ഒഴിവാക്കണമെന്ന് ട്രംമ്പ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യം ഇന്ത്യ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ട്രംമ്പ് സി.ബി.എസ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യൻ ബൈക്കുകൾക്ക് അമേരിക്കയിലെ നികുതി
അമേരിക്കയിൽ നിന്നുള്ള ഹാര്‍ലി ഡേവിഡ്സൺ ബൈക്കുകള്‍ ഇന്ത്യയിലേക്ക് അയക്കുമ്പോള്‍ 100 ശതമാനമാണ് ഇന്ത്യയിലെ നികുതി. എന്നാല്‍ ഇന്ത്യയിൽ നിന്നുള്ള ബൈക്കുകള്‍ ഇങ്ങോട്ട് അമേരിക്കയിലേയ്ക്ക് അയയ്ക്കുമ്പോൾ ഒരു ടാക്‌സും ഈടാക്കുന്നില്ലെന്നും ട്രംമ്പ് വ്യക്തമാക്കി.
എല്ലാവർക്കും കൊള്ളയടിക്കാവുന്ന ബാങ്കല്ല അമേരിക്ക
അമേരിക്കയുടെ അധികാരം തനിയ്ക്ക് ഉള്ളതു കൊണ്ടാണ് ഇത്തരത്തിൽ തീരുമാനങ്ങളെടുക്കാനും ഒരു ഫോൺ കോൾ കൊണ്ടു പോലും പല മാറ്റങ്ങൾ വരുത്താനും തനിയ്ക്ക് കഴിയുന്നതെന്നും അധികാരമില്ലെങ്കിൽ ഇതൊന്നും സാധ്യമല്ലെന്നും ട്രംമ്പ് അഭിമുഖത്തിൽ പറഞ്ഞു. എല്ലാവർക്കും കൊള്ളയടിക്കാവുന്ന ഒരു ബാങ്കല്ല അമേരിക്ക എന്നും എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇത്തരം കൊള്ളകളാണ് നടക്കുന്നതെന്നും ട്രംമ്പ് വ്യക്തമാക്കി.
malayalam.goodreturns.in