ജോൺസൺ ആൻഡ് ജോൺസൺ ബേബി ഷാംപൂവിൽ കാൻസറിന് കാരണമാകുന്ന മായമില്ലെന്ന് കണ്ടെത്തി. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷന്റെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഷാംപൂവിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയതെന്ന് ജോൺസൺ ആൻഡ് ജോൺസൺ വെളിപ്പെടുത്തി. നേരത്തേ ഷാംപൂവിൽ കാൻസറിന് കാരണമാകുന്ന ഫോർമാൽഡിഹൈഡ് സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തുകയും വാർത്തകൾ പുറത്തു വരികയും ചെയ്തിരുന്നു.
പുന:പരിശോധന ഫലം
2019 മാർച്ച് 5ന് രാജസ്ഥാൻ ഡ്രഗ് കൺട്രോൾ ഓർഗനൈസേഷൻ (ആർ.ഡി.സി.ഒ.) പുറത്തു വിട്ട പരിശോധന ഫലത്തിൽ ഷാംപൂവിൽ കാൻസറിന് കാരണമാകുന്ന ഫോർമാൽഡിഹൈഡ് ഉൾപ്പെടെയുള്ള മാരകവസ്തുക്കളുടെ സാന്നിധ്യമുള്ളതായി കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് നടത്തിയ പുന:പരിശോധനയിലാണ് ഫോർമാൽഡിഹൈഡിന്റെ സാന്നിദ്ധ്യം ഷാംപൂവിൽ ഇല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.
കമ്പനിയുടെ അവകാശവാദം
രാജസ്ഥാൻ ഡ്രഗ് കൺട്രോൾ ഓർഗനൈസേഷൻ ഫാർമിൾഡിഹൈഡ് സാന്നിദ്ധ്യം ഷാംപൂവിൽ ഉണ്ടെന്ന് കണ്ടെത്തിയപ്പോൾ തന്നെ കമ്പനി ഫോർമാൽഡിഹൈഡ് സാന്നിദ്ധ്യമില്ലെന്ന് അവകാശപ്പെട്ടിരുന്നു. രാജസ്ഥാൻ ഡ്രഗ് കൺട്രോൾ ഓർഗനൈസേഷൻ നടത്തിയ പരിശോധനയെയും പരീക്ഷണ രീതിയെയും കമ്പനി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പുന:പരിശോധനയിലാണ് ഫോർമാൽഡിഹൈഡിന്റെ സാന്നിദ്ധ്യം ഷാംപൂവിൽ ഇല്ലെന്ന് കണ്ടെത്തിയത്. ഫോർമാൽഡിഹൈഡ് സാന്നിദ്ധ്യമില്ലെന്ന് തെളിയിക്കാനായതിൽ സന്തോഷമുണ്ടെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.
പൗഡറിലും രാസവസ്തു
മുമ്പ് കമ്പനിയുടെ ടാല്‍ക്കം പൗഡറിലും കാൻസറിന് കാരണമായ രാസവസ്തുക്കളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാൻസര്‍ ബാധിച്ച കേസിൽ ജോൺസൺ ആൻഡ് ജോൺസൺസ് കമ്പനിയിക്ക് മുമ്പ് അമേരിക്കന്‍ കോടതി 470 കോടി ഡോളര്‍ (ഏകദേശം 32000 കോടി രൂപ) പിഴ വിധിച്ചിരുന്നു.
വിൽപ്പന നിരോധിച്ചു
ഫോർമാൽഡിഹൈഡ് സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ബേബി ഷാമ്പുവിന്‍റെ വില്പന നിരോധിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എല്ലാം സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് ദേശീയ ബാലവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തും ജോണ്‍സണ്‍ ആൻഡ്റ് ജോണ്‍സണ്‍ ബേബി ഷാമ്പുവിന്‍റെ വില്പന തടഞ്ഞ് ഉത്തരവ് ഇറക്കിയിരുന്നു. BB 58177, BB 58204 എന്നീ രണ്ട് ബാച്ചുകളിലുള്ള ഷാംപൂവാണ് നിരോധിച്ചത്.
malayalam.goodreturns.in