കറന്‍സി ഉപയോഗം കുറച്ച് ഡിജിറ്റല്‍ ഇടപാടുകള്‍ കൂട്ടുന്നതിനും കള്ളപ്പണം തടയുന്നതിനും മോദി സർക്കാരിന്റെ പുതിയ പദ്ധതി. ഒരു വർഷം 10 ലക്ഷം രൂപയിൽ അധികം പണമായി പിൻവലിക്കുന്നവരിൽ നിന്ന് നികുതി ഈടാക്കാനാണ് കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതെന്ന് റിപ്പോർട്ടുകൾ. ചില ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ പണം പിൻവലിക്കുന്നതിന് ആധാർ നിർബന്ധമാക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.
ആധാർ നിർബന്ധമാക്കും
10 ലക്ഷം രൂപയിൽ കൂടുതൽ കറൻസിയായി പിൻവലിക്കുന്നതിന് ആധാർ നിർബന്ധമാക്കാനും സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. പണം പിൻവലിക്കുന്ന വ്യക്തികളുടെ ടാക്സ് റിട്ടേണുകളും ട്രാക്ക് ചെയ്യുന്നതിന് വേണ്ടിയാണ് ആധാർ നിർബന്ധമാക്കുന്നത്. ആരെല്ലാമാണ് ഇത്തരത്തിൽ ഉയർന്ന തുക പിൻവലിക്കുന്നതെന്നും ഇവർ നികുതി ബാധിതരാണോയെന്നും കണ്ടെത്താൻ ആധാർ സഹായിക്കും.
നിർദേശം ബജറ്റിന് മുന്നോടിയായി
കേന്ദ്ര ബജറ്റിനു മുന്നോടിയായുള്ള നിർദേശമാണിതെന്നാണ് വിവരം. ജൂലൈ അഞ്ചിനു അവതരിപ്പിക്കുന്ന ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഇക്കാര്യം അതരിപ്പിക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊതുവെ വ്യക്തികൾക്കും ബിസിനസുകാർക്കും ഒരു വർഷം 10 ലക്ഷം രൂപയിൽ കൂടുതൽ പണം പിൻവലിക്കേണ്ടി വരില്ലെന്നാണു കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടല്‍.
ആർടിജിഎസ്, എൻഇഎഫ്ടി ഇടപാടുകൾ
കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ആർടിജിഎസ്, എൻഇഎഫ്ടി തുടങ്ങിയ ഓൺലൈൻ പണമിടപാടുകളുടെ സർവ്വീസ് ചാർജ് പൂർണമായും ഒഴിവാക്കിയിരുന്നു. ഓൺലൈൻ ഇടപാടിനെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഈ തീരുമാനവും. നിലവില്‍ നെറ്റ് ബാങ്കിങ് വഴി പണം കൈമാറുമ്പോള്‍ ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നു. ഈ തുകയിന്മേല്‍ സര്‍വീസ് ടാക്‌സും ബാധകമായിരുന്നു.
എടിഎം സൗജന്യ ഇടപാട്
രണ്ടുലക്ഷം രൂപ വരെയുള്ള തുക എൻഇഎഫ്ടി വഴിയും അതിനേക്കാൾ വലിയ തുക ആർടിജിഎസ് വഴിയുമാണു ഓൺലൈൻ കൈമാറ്റം ചെയ്യുന്നത്. ഈ ഇടപാടുകൾ നടത്തുമ്പോൾ ബാങ്കുകൾക്കു മേൽ റിസർവ് ബാങ്ക് ഈടാക്കിയിരുന്ന തുക കുറയ്ക്കാനും തീരുമാനമായി. എടിഎം ഇടപാടുകൾക്ക് ഈടാക്കുന്ന ചാർജുകൾ പുനഃപരിശോധിക്കാൻ കമ്മിറ്റിയെയും ആർബിഐ നിയമിച്ചിരുന്നു. രാജ്യത്ത് നെറ്റ് ബാങ്കിംഗ് രംഗം കുതിച്ചുയരുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 65 ഇരട്ടിയാണ് മൊബൈല്‍ ബാങ്കിംഗ് വളര്‍ന്നത്.
malayalam.goodreturns.in


Click it and Unblock the Notifications