മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത അക്കൗണ്ട് ഉടമകള്‍ക്ക് ഇനി നാലുതവണ സൗജന്യമായി എടിഎം ഇടപാട് നടത്താം. റിസര്‍വ് ബാങ്ക് ഇതുസംബന്ധിച്ച് വാണിജ്യ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ജൂലായ് ഒന്നു മുതല്‍ പുതിയ നിയമം പ്രാബല്യത്തിൽ വരും.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പരിമിതികളോടെ ബാങ്കിങ് ഇടപാട് നടത്താനാണ് ആര്‍ബിഐയുടെ നിര്‍ദേശപ്രകാരം ബാങ്കുകള്‍ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് സംവിധാനമൊരുക്കിയത്. എടിഎം വഴിയോ ബാങ്ക് ശാഖ വഴിയോ മാസം മൊത്തം നാല് സൗജന്യ ഇടപാടുകളാണ് നടത്താന്‍ കഴിയുക. നാലില്‍ കൂടുതല്‍ ഇടപാടുകള്‍ക്ക് നിശ്ചിത ചാര്‍ജ് നല്‍കേണ്ടി വരും.
മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റിടങ്ങളിൽ അഞ്ചും തവണയുമാണ് സൗജന്യ എടിഎം സേവനം അനുവദിക്കുന്നത്. അതിന് ശേഷം നടത്തുന്ന ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടക്കും. 20 മുതല്‍ 25 വരെയാണ് വിവിധ ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നത്. പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ എടിഎമ്മില്‍ നിന്നു പണം ലഭിച്ചില്ലെങ്കില്‍ പോലും അതിനെ ഇടപാടായിത്തന്നെയാണു ബാങ്കുകള്‍ കണക്കാക്കുക. മിനി സ്റ്റേറ്റ്‌മെന്റ്, ബാങ്ക് ബാലന്‍സ് പരിശോധന എന്നിവയും ഇടപാടുകള്‍ തന്നെ.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) നിർദ്ദേശ പ്രകാരം, എല്ലാ ബാങ്കുകളും എടിഎമ്മുകളിൽ മിനിമം സൗജന്യ ട്രാൻസാക്ഷൻ അനുവദിക്കുന്നുണ്ട്. ഈ പരിധി കഴിഞ്ഞാൽ സേവിംഗ് ബാങ്ക് അക്കൗണ്ട് ഉടമകൾ കൂടുതൽ സർവ്വീസ് ചാർജ് നൽകേണ്ടി വരും. നോട്ട് നിരോധനം, ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ തുടങ്ങിയ പരിഷ്കാരങ്ങള്‍ നടത്തിയതിന് ശേഷമാണ് ബാങ്കുകൾ സർവ്വീസ് ചാർജുകൾ വർദ്ധിപ്പിച്ചത്.
malayalam.goodreturns.in