യുഎഇയിൽ സോഷ്യൽ മീഡിയ വഴി യാചന നടത്തി 183,500 ദിർഹം ഏകദേശം 35 ലക്ഷം രൂപ സമ്പാദിച്ച യുവതിയെ ദുബായ് പൊലീസ് പിടികൂടി. വിധവയായ താന്‍ ജീവിത ചെലവുകൾക്കും കുട്ടികളെ വളര്‍ത്തുന്നതിനും വേണ്ടിയാണ് സോഷ്യയ മീഡിയ വഴി പണം ചോദിക്കുന്നതെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയവയിൽ അക്കൗണ്ടുണ്ടാക്കിയാണ് യുവതി വെറും 17 ദിവസം കൊണ്ട് 35 ലക്ഷം ഉണ്ടാക്കിയത്.
കുട്ടികളുടെ ചിത്രങ്ങളും ഇവർ സോഷ്യൽ മീഡിയയിൽ പങ്കു വച്ചാണ് യാചന നടത്തിയതെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. കുട്ടികള്‍ രോഗികളാണെന്നും ഇവര്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറഞ്ഞിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട ഇവരുടെ മുന്‍ ഭര്‍ത്താവ് ദുബായ് പൊലീസിന്റെ ഇലക്ട്രോണിക് ക്രൈം പ്ലാറ്റ്ഫോം വഴി പരാതി നല്‍കുകയായിരുന്നു.
കുട്ടികള്‍ വര്‍ഷങ്ങളായി തനിക്കൊപ്പമാണ് കഴിയുന്നതെന്നും അവരുടെ പേരും ചിത്രങ്ങളും ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ചാണ് യുവതി പണം ശേഖരിക്കുന്നതെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു. കുട്ടികള്‍ക്ക് അസുഖമൊന്നുമില്ലെന്നും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ചിത്രങ്ങള്‍ കണ്ട് തന്റെ സുഹൃത്തുക്കളും ബന്ധുക്കളും വിളിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് നടത്തുന്ന വിവരം അറിയുന്നതെന്നും കുട്ടികളുടെ അന്തസും അഭിമാനവും കളങ്കപ്പെടുത്തിയതിന് സ്ത്രീക്കെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടു. ഇതോടെയാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.
ഓൺലൈൻ പ്ലാറ്റ്ഫോം വഴി യാചന നടത്തുന്നത് കുറ്റകരമാണെന്നും ഇവരടക്കം റമദാനില്‍ 128 ഓൺലൈൻ യാചകരെ പിടികൂടിയെന്നും ദുബായ് പൊലീസ് അറിയിച്ചു. രോഗമോ വൈകല്യമോ ആണെന്ന് പറഞ്ഞ് ഓൺലൈൻ വഴി യാചന നടത്തി ഉദാരമതികളെ ചൂഷണം ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുന്നതായും ദുബായ് പൊലീസ് അറിയിച്ചു.
malayalam.goodreturns.in