ടാറ്റാ കണ്‍സള്‍ട്ടന്‍സി സർവ്വീസിൽ ഒരു വർഷം ഒരു കോടിയിലേറെ രൂപ ശമ്പളം വാങ്ങുന്നത് 100 പേർ. ഇതോടെ കമ്പനിയിലെ കോടീശ്വരന്മാരുടെ എണ്ണം 100 കടന്നു. 2018-19 സാമ്പത്തിക വര്‍ഷത്തിലാണ് കോടികൾ ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ എണ്ണം 103 ആയി ഉയർന്നത്. 2016-17 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകൾ പ്രകാരം 91 പേരായിരുന്നു ഒരു കോടിയിലേറെ ശമ്പളം വാങ്ങിയിരുന്നത്. സിഇഒ രാജേഷ് ഗോപിനാഥ്, സിഒഒ എന്‍ജി സുബ്രഹ്മണ്യന്‍, ഇന്ത്യക്ക് പുറത്തു ജോലി ചെയ്യുന്ന ഉയര്‍ന്ന തസ്തികയിലുള്ള ജീവനക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്താത്ത ലിസ്റ്റാണിത്.
ഇൻഫോസിസിലെ ശമ്പളം
ഇൻഫോസിസിൽ 60 ലധികം ജീവനക്കാർക്ക് മാത്രമാണ് 1.02 കോടി ശമ്പളം ലഭിക്കുന്നത്. ഇൻഫോസിസിൽ ശമ്പളത്തിന് ഒപ്പം സ്റ്റോക്ക് ഘടകം കൂടി ലഭിക്കും. എന്നാൽ ടിടിഎസിൽ ജീവനക്കാർക്ക് ശമ്പളത്തിന് പുറമേ ഓരോ വർഷവും വേരിയബിൾ പേ കൂടി ലഭിക്കും.
4 കോടിയ്ക്ക് മുകളിൽ ശമ്പളം വാങ്ങുന്നവർ
ടിസിഎസ് ലൈഫ് സയന്‍സ് ആന്റ് ഹെല്‍ത്ത്‌കെയര്‍ വിഭാഗം തലവനായ ദെബാഷിസ് ഘോഷിന്റെ ശമ്പളം 4.7 കോടിയിലേറെയാണ്. ടെക്നോളജി സര്‍വീസിന്റെ തലവനായ കൃഷ്ണ രാമാനുജനത്തിന് 4.1 കോടി രൂപയാണ് ശമ്പളയിനത്തില്‍ ലഭിക്കുന്നത്. കമ്പനിയുടെ ബാങ്കിങ്, ഫിനാൻഷ്യൽ സർവീസ്, ഇൻഷ്വറൻസ് ബിസിനസ്സ് എന്നിവയുടെ തലവനായ കെ. ശ്രീ. കൃതിവാസന്റെ ശമ്പളം 4.3 കോടിയിലധികമാണ്. കമ്പനിയുടെ മുഖ്യ ടെക്നിക്കൽ ഓഫീസറായ കെ. ആനന്ദ് കൃഷ്ണൻ കഴിഞ്ഞ സാമ്പത്തിക വർഷം 3.5 കോടി രൂപയിൽ കൂടുതൽ സമ്പാദിച്ചു.
ഏറ്റവും പ്രായം കൂടിയ ജീവനക്കാരൻ
ഒരു കോടിയിൽ കൂടുതൽ ശമ്പളം വാങ്ങുന്ന ടിസിഎസിലെ ഏറ്റവും പ്രായം കൂടിയയാൾ ബരിന്ദ്ര സന്യാൾ ആണ്. ഫിനാൻസ് വൈസ് പ്രസിഡൻറായ ബരിന്ദ്ര സന്യാലിന്റെ വയസ്സ് 72 ആണ്. മുതിർന്ന ജീവനക്കാരുടെ സ്ഥിരതയാണ് പ്രവർത്തനമാണ് ടിസിഎസിന്റെ വിജയത്തിന് പിന്നിലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ടിസിഎസിൽ നിന്ന് പിരിഞ്ഞ് മറ്റ് കമ്പനികളിലേയ്ക്ക് പോകുന്ന മുതിർന്ന നേതാക്കളുടെ എണ്ണം വളരെ കുറവാണെന്ന് നിരീക്ഷകർ പറയുന്നു.
മൂന്നാമത്തെ വലിയ സോഫ്റ്റ്‍വെയർ കമ്പനി
ടാറ്റാ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡിനെ (ടിസിഎസ്) 2018 - 19 കാലയളവിലെ ലോകത്തിലെ മൂന്നാമത്തെ വലിയ സോഫ്റ്റ്‍വെയർ സേവന ദാതാക്കളായി തിരഞ്ഞെടുത്തിരുന്നു. ഡിഎക്സ്‍സി ടെക്നോളജി കമ്പനിയെ മറികടന്നാണ് ടിസിഎസ് മൂന്നാം സ്ഥാനത്ത് എത്തിയത്. രണ്ട് വർഷത്തിനിടയിൽ ഐടി മേഖലയിൽ നടന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് ടിസിഎസിന്റെ ഈ നേട്ടം.
malayalam.goodreturns.in