അഹമദാബാദ്: വായു ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ അഞ്ച് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം 24 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചതായി എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശത്ത് കൂടിയുള്ള പശ്ചിമ റെയില്‍വേയുടെ 70 പ്രധാന ട്രെയിനുകള്‍ പൂര്‍ണമായും 28 ട്രെയിനുകള്‍ ഭാഗികമായും നിര്‍ത്തലാക്കിയിട്ടുണ്ട്. വരാവല്‍, ഓഖ, പോര്‍ബന്തര്‍, ബുജ് തുടങ്ങിയ റെയില്‍വെ സ്റ്റേഷനുകളിലേക്കുള്ള ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
ബുധനാഴ്ച ആറ് മണി മുതലാണ് റെയില്‍വെ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ഇവിടെയുള്ള ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ആറ് മുതല്‍ പത്ത് വരെ കോച്ചുകളുള്ള പ്രത്യേക ട്രെയിനുകള്‍ സൗജന്യമായി ഓടിക്കുന്നുണ്ട്.
ചുഴലിക്കാറ്റ് വീശിക്കഴിഞ്ഞ് ഏറ്റവും വേഗത്തില്‍ തന്നെ റെയില്‍വെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാന്‍ റെയില്‍വെ ഡിവിഷനുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജെസിബി, മരം മുറിക്കാനുള്ള യന്ത്രങ്ങള്‍, തൊഴിലാളികള്‍ തുടങ്ങി എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
മക്കളുടെ വിദ്യാഭ്യാസത്തിന് കാശ് മാറ്റി വയ്ക്കുന്നവർ ശ്രദ്ധിക്കുക; നിക്ഷേപിക്കേണ്ടത് എവിടെ? എങ്ങനെ?
വായു ചുഴലിക്കാറ്റ് മുന്നില്‍ക്കണ്ട് ബുധനാഴ്ച തന്നെ മൂന്ന് ലക്ഷം പേരെ സുരക്ഷിത സ്ഥാപനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. 10 ജില്ലകളില്‍ നിന്നുള്ളവരെയാണ് മറ്റിടങ്ങളിലേക്ക് മാറ്റിത്താമസിപ്പിച്ചിരിക്കുന്നത്. തീര സംരക്ഷണ സേന, കരസേന, നാവിക സേന എന്നിവരുടെ വലിയ സംഘം രക്ഷാപ്രവര്‍ത്തനത്തിന് നിലയുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ സൗരാഷ്ട്ര, കുച്ച് മേഖലകളില്‍ വ്യാഴാഴ്ച്ച അതിശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.