മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഇന്ത്യൻ യോഗാ ഗുരുവും വ്യവസായ പ്രമുഖനുമായ ബാബാ രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങൾ വിപണിയിൽ റെക്കോർഡ് നേട്ടം കൈവരിച്ച് വിൽപ്പന ആരംഭിച്ചത്. 2014ലെ തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രി കൂടി ആയതോടെ പതഞ്ജലി ഉത്പന്നങ്ങളുടെ വിൽപ്പന കുതിച്ചുയർന്നു. എന്നാൽ 2019ൽ മോദി വീണ്ടും അധികാരത്തിലേറിയെങ്കിലും പതഞ്ജലിയുടെ ഡിമാൻഡ് ഇടിഞ്ഞു. കാരണങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.
വാർഷിക റിപ്പോർട്ട്
കമ്പനിയുടെ വാർഷിക റിപ്പോർട്ടിലെ കണക്കനുസരിച്ച് പതഞ്ജലിയുടെ വിൽപ്പന 10 ശതമാനം കുറഞ്ഞ് 8,100 കോടി രൂപയിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഡിസംബർ വരെയുള്ള ഒമ്പതു മാസക്കാലയളവിൽ മാത്രം പതഞ്ജലിയുടെ വിൽപ്പന 4,700 കോടി രൂപയിലെത്തിയിരുന്നു. വളരെ വേഗത്തിൽ വളർന്നു വന്ന കമ്പനിയാണ് പതഞ്ജലി. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഇടിവിന് പിന്നിലെ കാരണം തിരയുകയാണ് കമ്പനി അധികൃതരും വിപണിയും.
പതഞ്ജലിയുടെ ഇടിവിന് കാരണം
കമ്പനിയുടെ ദ്രുതഗതിയിലുള്ള വളർച്ചയാണ് ഇപ്പോഴത്തെ ഇടിവിന് കാരണം. മറ്റ് കമ്പനികളെപ്പോലെ തന്ന മോദി സർക്കാരിന്റെ 2016ലെ നോട്ടു നിരോധനവും 2017ലെ പുതിയ ചരക്കുകളും സേവന നികുതിയുമൊക്കെ (ജിഎസ്ടി) പതഞ്ജലിയുടെ വളർച്ചയ്ക്ക് കാരണമാണെന്ന് അധികൃതർ പറയുന്നു. എന്നാൽ നിലവിലെ ഇടിവ് കമ്പനി പ്രതീക്ഷിച്ചിരുന്നതാണെന്നും ഇത് പരിഹരിക്കാൻ കഴിയുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
പതഞ്ജലി ഉത്പന്നങ്ങൾ
3500 വിതരണക്കാർ വഴി 47000 കടകളാണ് പതഞ്ജലി ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത്. ഇടത്തരക്കാരാണ് പതഞ്ജലിയുടെ ഉപഭോക്താക്കളിൽ അധികവും. ലഘു ഭക്ഷണസാധനങ്ങൾ മുതൽ ആയുർവേദ സോപ്പ്, ഷാംപൂ തുടങ്ങി വേദന സംഹാരികൾ വരെ പതഞ്ജലി പുറത്തിറക്കുന്നുണ്ട്. 2006 മുതലാണ് പതഞ്ജലി ഉത്പന്നങ്ങൾ വിപണിയിലെത്തി തുടങ്ങിയത്.
ഗുണനിലവാരമില്ല
നേപ്പാളിൽ ബാബ രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങൾക്ക് നിരോധനനം ഏർപ്പെടുത്തിയിരുന്നു. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നേപ്പാളിൽ പതഞ്ജലി ആയുർവേദയുടെ ആറ് ഉത്പന്നങ്ങൾ നിരോധിച്ചത്. ദിവ്യ ഗസർ ചൂർണ, ബഹുചി ചൂർണ, അംല ചൂർണ, ത്രിഫല ചൂർണ, അദിവ്യ ചൂർണ, അശ്വഗന്ധ എന്നിവയാണ് നിരോധിച്ച ഉത്പന്നങ്ങൾ. ഉത്തരാഖണ്ഡിലെ ദിവ്യ ഫാർമസിയിലാണ് ഇവ ഉത്പാദിപ്പിക്കുന്നത്.
ആചാര്യ ബാലകൃഷ്ണ കോടീശ്വര പട്ടികയിൽ
കമ്പനി നഷ്ട്ടത്തിലാണെങ്കിലും രാജ്യത്തെ പല പ്രമുഖരെയും കടത്തിവെട്ടി കോടീശ്വരന്‍മാരുടെ ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് പതഞ്ജലിയുടെ സഹസ്ഥാപകൻ ആചാര്യ ബാലകൃഷ്ണ. 2018ലെ ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരുടെ കൂട്ടത്തില്‍ 15ാമത്തെ സ്ഥാനമാണ് ആചാര്യ ബാലകൃഷ്ണയുടേത്. 5 ബില്യന്‍ ഡോളറാണ് ആചാര്യയുടെ ആസ്തിയെന്ന് ഫോബ്‌സ് മാഗസിന്‍ പറയുന്നു. ബാബാ രാംദേവിനൊപ്പം അദ്ദേഹം സ്ഥാപിച്ച പതഞ്ജലി ആയുര്‍വേദയിലെ 98.6 ശതമാനം ഓഹരികളും ആചാര്യയുടെ കൈകളിലാണ്.
malayalam.goodreturns.in