കാശിന് പകരം ഇനി ക്രിപ്റ്റോകറൻസിയുടെ കാലം. ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോകറന്‍സിയായ ലിബ്ര 2020ല്‍ പുറത്തിറക്കും. സ്വന്തമായി ക്രിപ്‌റ്റോ കറന്‍സി-അധിഷ്ഠിത പണമിടപാട് സംവിധാനം വികസിപ്പിക്കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യൂബര്‍, മാസ്റ്റര്‍കാര്‍ഡ്, വിസ, പേയ്പാല്‍ തുടങ്ങിയവരുടെ കണ്‍സോര്‍ഷ്യവുമായാണ് ഫേസ്ബുക്ക് ക്രിപ്റ്റോകറൻസി ആരംഭിക്കുന്നതിനുള്ള കരാറിലെത്തിയിരിക്കുന്നത്. കൂടാതെ അര്‍ജന്റീന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് സ്ഥാപനമായ മെര്‍ക്കാഡോ ലിബ്ര, ഫിന്‍ടെക് കമ്പനിയായ സ്‌ട്രൈപ്പ്, ഹോട്ടല്‍ ബുക്കിംഗ് വെബ്‌സൈറ്റായ ബുക്കിങ്‌ഡോട്ട്‌കോം എന്നിവരുമായും ക്രിപ്റ്റോകറൻസി ഇടപാടിനായി ഫേസ്ബുക്ക് കരാറിലെത്തിയിട്ടുണ്ട്.
ബിറ്റ്‌കോയിൻ ആണ് ക്രിപ്റ്റോകറൻസിയിൽ മുന്നിട്ടു നില്‍ക്കുന്നത്. 2009 ല്‍ ആണ് ആദ്യമായി ക്രിപ്റ്റോകറൻസി പ്രചാരത്തിൽ വരുന്നത്. വിവര സാങ്കേതികവിദ്യ വഴി വികസിപ്പിച്ചെടുത്ത ഒരു വെർച്വൽ കറൻസി ആണിത്. ഡിജിറ്റല്‍ മൈനിങ്ങിലൂടെയാണ് ക്രിപ്റ്റോകറൻസി ഉണ്ടാക്കുന്നത്. ഓൺലൈൻ വഴിയാണ് ക്രിപ്റ്റോകറൻസിയുടെ വിനിമയം നടത്തുന്നത്. വളരെ പെട്ടെന്ന് മൂല്യം ഉയരുകയും താഴുകയും ചെയുന്നതുകൊണ്ട് ഇതിലെ നിക്ഷേപം വളരെ അപകടകരമാണ്.
ഇന്ത്യയിൽ ക്രിപ്റ്റോകറൻസി വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ 10 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന വിധത്തിൽ പുതിയ നിയമം അണിയറയിൽ ഒരുങ്ങുകയാണ്. ക്രിപ്റ്റോകറൻസി നിരോധിക്കാനും ഡിജിറ്റൽ കറൻസിയെ നിയന്ത്രിക്കാനുമുള്ള ബില്ലാണ് തയ്യാറാക്കുന്നത്. നേരിട്ടോ അല്ലാതെയോ ക്രിപ്റ്റോകറൻസി ഇടപാട് നടത്തുന്നവർക്കും ശിക്ഷ ബാധകമാകും. ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമായാകും ക്രിപ്റ്റോകറൻസി ഇടപാടിനെ ഇന്ത്യയിൽ കണക്കാക്കുക. സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ആണ് കരട് ബിൽ തയാറാക്കുന്ന സമിതിയെ നയിക്കുന്നത്. അതേസമയം, ഇന്ത്യക്കായി പുതുതായി ഔദ്യോഗിക ക്രിപ്റ്റോകറൻസി അവതരിപ്പിക്കണമെന്ന നിർദേശവും സമിതി മുന്നോട്ടുവയ്ക്കുന്നുവെന്നാണ് സൂചന.
malayalam.goodreturns.in