വാട്സ്ആപ്പിൽ ബൾക്ക് മെസ്സേജ് അയയ്ക്കുന്ന ഉപയോക്താക്കൾക്കെതിരെ നിയമനടപടികൾക്കൊരുങ്ങി വാട്ട്സ്ആപ്പ്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസ്സേജിംഗ് പ്ലാറ്റ്ഫോം കമ്പനിയായ വാട്ട്സ്ആപ്പ് പുതിയ അപ്ഡേറ്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാട്ട്‌സ്ആപ്പ് നിബന്ധനകളും സേവനങ്ങളും ലംഘിക്കുന്ന ഉപയോക്താക്കൾക്കെതിരെയാണ് കമ്പനി നിയമ നടപടികൾക്ക് ഒരുങ്ങുന്നത്.
വ്യാജ വാർത്തകൾ തടയാൻ
വാട്ട്സ്ആപ്പ് വഴി പ്രചരിക്കുന്ന വ്യാജ വാർത്തകൾ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികൾ. അടുത്തിടെ റോയിട്ടേഴ്സ് നടത്തിയ സർവ്വേ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ 52 ശതമാനം ആളുകളും വാർത്തകൾ അറിയുന്നത് വാട്ട്‌സ്ആപ്പ് വഴിയാണ്. അതുകൊണ്ട് തന്നെ വാട്ട്സ്ആപ്പ് വഴി വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയാനാണ് കമ്പനിയുടെ ലക്ഷ്യം
ബൾക്ക് ഓട്ടോമേറ്റഡ് മെസ്സേജിംഗിന് നിയന്ത്രണം
1.5 ബില്ല്യൻ സജീവ ഉപയോക്താക്കളുള്ള വാട്ട്സ്ആപ്പിന്റെ അപ്ഡേറ്റ് ചെയ്ത നിബന്ധനകൾ അനുസരിച്ച് 2019 ഡിസംബർ മുതൽ "ബൾക്ക് ഓട്ടോമേറ്റഡ് മെസ്സേജിംഗ്" നടത്തിയാൽ ഉപഭോക്താക്കൾ നിയമ നടപടികൾ നേരിടേണ്ടി വരും. ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പ് പ്ലാറ്റ്ഫോം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് കമ്പനി അറിയിച്ചു. കൂടാതെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ 256 പേരെ മാത്രമേ ആഡ് ചെയ്യാൻ സാധിക്കൂ.
ഗ്രൂപ്പ് നിയന്ത്രണങ്ങള്‍
വാട്ട്സ്ആപ്പിലെ പ്രൈവസി ഓപ്ഷനില്‍ ഗ്രൂപ്പ് എന്നൊരു കാറ്റഗറി കൂടി ചേര്‍ക്കാനാണ് വാട്ട്‌സ് ആപ്പിന്റെ തീരുമാനം. ഇത് സെലക്ട് ചെയ്താല്‍ ഗ്രൂപ്പില്‍ ആഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മൂന്ന് ചോയ്‌സുകള്‍ നമുക്ക് വാട്ട്‌സ് ആപ്പ് നല്‍കും. എവരിവണ്‍, മൈ കോണ്ടാക്റ്റ്‌സ്, നോബഡി എന്നിവയാണിവ. ഇവിടെയാണ് നമ്മെ ആര്‍ക്കൊക്കെ എങ്ങനെയൊക്കെ ഗ്രൂപ്പില്‍ കയറ്റാം എന്ന കാര്യത്തില്‍ നമുക്ക് നിയന്ത്രണം വരുന്നത്.
പരീക്ഷണം ഐഫോണില്‍
ഗ്രൂപ്പ് നിയന്ത്രണം ഐഫോണിലാണ് ആദ്യമായി പരീക്ഷിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഇതില്‍ എന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നു വിലയിരുത്തിയ ശേഷം ആണ്‍ഡ്രോയിഡ് ഫോണുകളിലേക്കും ഇത് വ്യാപിപ്പിക്കും. ഇതോടെ വാട്ട്സ്ആപ്പിലെ അനാവശ്യ ഗ്രൂപ്പ് മെസേജുകൾക്ക് അറുതി വരും.
malayalam.goodreturns.in


Click it and Unblock the Notifications