മുംബൈ: രാജ്യത്തെ എടിഎമ്മുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് കര്‍ശന നിര്‍ദ്ദേശങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. എല്ലാ എടിഎമ്മുകളും കെട്ടിട ഭിത്തിയിലോ തൂണിലോ തറയിലോ ശക്തമായി ഉറപ്പിച്ചുനിര്‍ത്തണമെന്നതാണ് നിര്‍ദ്ദേശങ്ങളിലൊന്ന്. കവര്‍ച്ചക്കാര്‍ എടിഎം എളുപ്പത്തില്‍ ഇളക്കിയെടുത്ത് പണം കൊള്ള ചെയ്യുന്നത് തടയുന്നതിന് വേണ്ടിയാണിത്. 2019 സപ്തംബര്‍ 30ഓടെ എല്ലാ എടിഎമ്മുകളും ഈ രീതിയില്‍ സുരക്ഷിതമാക്കണമെന്ന് ആര്‍ബിഐ ബാങ്കുകള്‍ നിര്‍ദ്ദേശം നല്‍കി. വിമാനത്താവളങ്ങള്‍ പോലെ എല്ലാ സമയവും സേനാ കാവലിലുള്ളതും സിസിടിവി നിരീക്ഷണത്തിലുള്ളതുമായ അതീവ സുരക്ഷാ മേഖലകളിലെ എടിഎമ്മുകളെ മാത്രമാണ് ഇതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
വെന്റിംഗ് മെഷീനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ 2016ല്‍ ആര്‍ബിഐ ചുമതലപ്പെടുത്തിയ കമ്മിറ്റി ഓണ്‍ കറന്‍സി മൂവ്‌മെന്റിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ തീരുമാനം. ഡിജിറ്റല്‍ രൂപത്തിലുള്ള വണ്‍ ടൈം കോമ്പിനേഷന്‍ ലോക്കുകള്‍ ഉപയോഗിച്ച് എടിഎമ്മുകള്‍ സുരക്ഷിതമാക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. തട്ടിപ്പുകളെ കുറിച്ചും കവര്‍ച്ചാ ശ്രമങ്ങളെ കുറിച്ചും അപ്പപ്പോഴുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് സമഗ്രമായ ഇ സര്‍വെയ്‌ലന്‍സ് മെക്കാനിസം വികസിപ്പിച്ചെടുക്കാനും കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എടിഎം സുരക്ഷയുമായി ബന്ധപ്പെട്ട് ആര്‍ബിഐ നേരത്തേ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കു പുറമെയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
കാശിന് പകരം ഇനി ക്രിപ്റ്റോകറൻസി; ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോകറന്‍സി ലിബ്ര ഉടൻ പുറത്തിറക്കും
എടിഎമ്മുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കമ്മിറ്റി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ബാങ്കുകള്‍ക്കെതിരേ വന്‍ പിഴ ഉള്‍പ്പെടെയുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ബിഐ വെള്ളിയാഴ്ച മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് എടിഎം കവര്‍ച്ചകളും തട്ടിപ്പുകള്‍ വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദ്ദേശങ്ങളുമായി ആര്‍ബിഐ രംഗത്തെത്തിയിരിക്കുന്നത്.