രാജ്യത്തെ ഇന്ധന ലഭ്യത സുഗമമാക്കുന്നതിന്റെ ഭാഗമായി ഇനി പെട്രോളും ഡീസലും അടിക്കാൻ പമ്പുകളിൽ പോകേണ്ട ആവശ്യം വരില്ല, പകരം സൂപ്പർ മാർക്കറ്റുകളിൽ പെട്രോൾ, ഡീസൽ ഉത്പന്നങ്ങൾ എത്തുന്ന കാലം വിദൂരമല്ല. സർക്കാർ തലത്തിൽ ഇത്തരത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നാണ് വിവരം. ഇത്തരം സംവിധാനം ഒരുക്കുന്നതിന്‍റെ ഭാഗമായി ഇന്ധന വില്‍പ്പന സംബന്ധിച്ച നിയന്ത്രണ ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതുമായാണ് വിവരം.
നിലവിലെ നിയമപ്രകാരം പമ്പുകള്‍ വഴിയാണ് പെട്രോളും ഡീസലും വില്‍ക്കുന്നത്, നിയന്ത്രണങ്ങള്‍ നിങ്ങുന്നതോടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും ഇന്ധനം വില്‍പ്പനയ്ക്കെത്തി തുടങ്ങും. രണ്ടാം മോദി സർക്കാർ അധികാരത്തിലേറി, ആദ്യ 100 ദിവസത്തിനുള്ളിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള വിവരം. അതായത് സെപ്റ്റംബർ ആദ്യ വാരത്തിൽ പദ്ധതി സംബന്ധിച്ച തീരുമാനങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.
ഫ്യൂച്ചര്‍ ഗ്രൂപ്പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികൾ ഈ രംഗത്ത് മുതല്‍ മുടക്കുമെന്നാണ് കരുതുന്നതെന്നും ചില റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ സജീവമാകാന്‍ കാത്തിരിക്കുന്ന സൗദി അരാംകോ പോലെയുളള കമ്പനികൾക്കും ഈ തീരുമാനം ഗുണകരമാകുമെന്നാണ് വിവരം. സാമ്പത്തിക ശാസ്ത്രജ്ഞൻ കിരിത് പരീഖിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് രാജ്യത്ത് ഇന്ധന വിൽപ്പന മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ നിർദ്ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം മാർച്ച് 16 ന് പൂനെയിൽ ഇന്ധനം വീടുകളിൽ എത്തിച്ചു നൽകുന്ന ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കിയിരുന്നു. നിലവിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപികോ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ) തുടങ്ങിയവ പൂനെ, ഡൽഹി, ചെന്നൈ, ബംഗളൂരു, നവി മുംബൈ എന്നിവിടങ്ങളിൽ ഹോം ഡെലിവറി നടത്തുന്നുണ്ട്.
malayalam.goodreturns.in