മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള ടെലികോം സംരംഭമാണ് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (ആർജെഎൽ). 2016ൽ ആരംഭിച്ചത് മുതൽ ജിയോയുടെ വളർച്ച അതിവേഗമായിരുന്നു. അതുകൊണ്ട് തന്നെ ജിയോയ്ക്ക് വേണ്ടി പുതുതായി 20000 കോടി നിക്ഷേപം നടത്താനാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ തീരുമാനം. ജിയോ ഉപഭോക്താക്കൾക്കായി വമ്പൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്റെ സൂചനയാണ് മുകേഷ് അംബാനിയുടെ 20000 കോടിയുടെ നിക്ഷേപമെന്നാണ് ടെലികോം രംഗത്ത ചൂടൻ ചർച്ച.
വളർച്ച അതിവേഗം
കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ ജിയോ കൈവരിച്ചത് 65 ശതമാനം നേട്ടമാണ്. 2019 ഏപ്രിൽ വരെയുള്ള കണക്കുകൾ അനുസരിച്ച് 307 മില്യൺ ഉപഭോക്താക്കളാണ് റിലയൻസ് ജിയോയ്ക്കുള്ളത്. വളരെ കുറഞ്ഞ കാലയളവിനുള്ളിൽ ഒരു ടെലികോം കമ്പനി കൈവരിച്ച മികച്ച നേട്ടമാണിത്. ജിയോയുടെ വരവോടെ മറ്റ് ടെലികോം കമ്പനികൾ കടുത്ത പ്രതിസന്ധിയിലായി. പല കമ്പനികളും സർവ്വീസുകൾ അവസാനിപ്പിക്കാനും ചില കമ്പനികളുടെ ലയനത്തിനും വരെ ജിയോ കാരണമായി.
ജിയോയുടെ പുതിയ ലക്ഷ്യങ്ങൾ
5 ജി സ്പെക്ട്രം അലോക്കേഷൻ, ബ്രോഡ്ബാൻഡ് സേവനങ്ങളുടെ വിപുലീകരണം, ഇ-കൊമേഴ്‌സ് മേഖലയിലേയ്ക്കുള്ള കടന്നു വരവ് ഇതൊക്കെയാണ് റിലയൻസ് ജിയോയുടെ പുതിയ ലക്ഷ്യങ്ങൾ. ഇതിനു വേണ്ടിയാണ് മുകേഷ് അംബാനി 20000 കോടി രൂപ മുതൽ മുടക്കുന്നതെന്നാണ് വിവരം. ബ്രോഡ്‌ബാൻഡ്, ഇ-കൊമേഴ്‌സ് വിപണികൾക്കിടയിലും ജിയോയുടെ സ്ഥാനം ഉയർത്തുന്നതിനും 5 ജി സേവനങ്ങൾ ആരംഭിക്കുന്നതിനും കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
5 ജി സേവനങ്ങള്‍
2020 പകുതിയോടെ 5 ജി സേവനങ്ങള്‍ നല്‍കാനാണ് റിലയന്‍സ് ജിയോയുടെ പദ്ധതി. 2019 അവസാനത്തോടെ 4 ഫോര്‍ ജിയെക്കാള്‍ 50 മുതല്‍ 60 മടങ്ങ് വരെ ഡൗണ്‍ലോഡ് വേഗതയുള്ള കമ്യൂണിക്കേഷന്‍ ശൃംഖല (എയര്‍ വേവ്‌സ്) അനുവദിക്കാന്‍ സര്‍ക്കാര്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. സ്‌പെക്ട്രം വിതരണം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ 5 ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ എല്‍ടിഇ ശൃംഖല ജിയോയ്ക്ക് ഉണ്ടെന്ന് കമ്പനി അധികൃതര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
റിലയൻസിന്റെ ബാധ്യത
മാര്‍ച്ച് 31ലെ കണക്കുപ്രകാരം 2,87000 കോടി രൂപയാണ് റിലയന്‍സിന്റെ ബാധ്യത. ജിയോയിലെ നിക്ഷേപമായ 69,000 കോടിരൂപയടക്കമാണിത്. അതേസമയം 1,33000 കോടി രൂപ പണമായിത്തന്നെ റിലയന്‍സിന്റെ കൈവശമുണ്ട്. ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി മറ്റ് കമ്പനികളുടെ ഫൈബര്‍, ടവര്‍ എന്നിവ ഉപയോഗിക്കുന്നതിനും ധാരണയായിട്ടുണ്ട്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ജിയോയുടെ അറ്റലാഭം 2,964 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 723 കോടി രൂപമാത്രമായിരുന്നു.
ജിയോയുടെ എതിരാളികൾക്ക് പിഴ
ജിയോയില്‍ നിന്നുള്ള കോളുകള്‍ സ്വന്തം നെറ്റ്‍വര്‍ക്കിലേക്ക് കണക്ട് ചെയ്ത് നല്‍കാതിരുന്നതിനെ തുടർന്ന് ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ എന്നീ മൂന്ന് കമ്പനികളില്‍ നിന്ന് 3050 കോടി രൂപ പിഴ ചുമത്താന്‍ ട്രായി നിര്‍ദേശം നല്‍കിയിരുന്നു. എയർടെൽ, വോഡാഫോൺ എന്നിവയ്ക്ക് 21 സർക്കിളുകൾക്ക് 50 കോടി വീതവും ഐഡിയയ്ക്കു 19 സർക്കിളുകൾക്ക് ഇതേ നിരക്കിലുമാണു പിഴ ചുമത്തിയിരിക്കുന്നത്. ജിയോയുടെ ഫ്രീ വോയ്സ് കോളുകള്‍ തങ്ങളുടെ നെറ്റ്‍വര്‍ക്കുകളില്‍ കണക്ട് ചെയ്യാനാവില്ലെന്ന നിലപാടാണ് ഈ കമ്പനികള്‍ സ്വീകരിച്ചത്.
malayalam.goodreturns.in