പൈലറ്റിന്‍റെ ചോറ്റുപാത്രം കഴുകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബംഗളൂരുവിൽ നിന്ന് കൊൽക്കത്തയിലേയ്ക്കുള്ള എയർ ഇന്ത്യ വിമാനം വൈകിയത് രണ്ട് മണിക്കൂർ. ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഭക്ഷണം കഴിച്ച ശേഷം ചോറ്റുപാത്രം വൃത്തിയാക്കാൻ എയർ ഇന്ത്യ പൈലറ്റ് ക്യാബിൻ ക്രൂ ജീവനക്കാരനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
സംഭവം തിങ്കളാഴ്ച
ബംഗളൂരു വിമാനത്താവളത്തിൽ തിങ്കളാഴ്ചയാണ് രണ്ട് മണിക്കൂറോളം വിമാന സർവ്വീസ് വൈകിയതിന് കാരണമായ സംഭവമുണ്ടായത്. വിമാനം പറന്നുയരുന്നതിന് തൊട്ടു മുമ്പായി തന്റെ ചോറ്റുപാത്രം കഴുകാൻ ക്യാപ്റ്റൻ സഹജീവനക്കാരനോട് നിർദേശിക്കുകയായിരുന്നു. എന്നാൽ, ഈ നിർദേശം സഹജീവനക്കാരൻ നിരസിച്ചു. തുടർന്ന് ഇരുവരും തമ്മിൽ കോക്പിറ്റിനകത്ത് വച്ച് വാക്കു തർക്കമുണ്ടായി. ടേക്ക് ഓഫിനൊരുങ്ങിയ വിമാനത്തിൽ യാത്രക്കാരുടെ മുന്നിൽ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള വാഗ്വാദം.
പൈലറ്റുമാർക്ക് സ്വന്തം ഭക്ഷണം കൊണ്ടു വരാൻ വിലക്ക്
ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ യാത്രക്കാരും ഭയചകിതരായി. ഒടുവിൽ സഹപ്രവർത്തകർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവം സ്ഥിരീകരിച്ച എയർ ഇന്ത്യ അധികൃതർ വിശദാംശങ്ങൾ അന്വേഷിക്കുകയാണ്. ഇതിനെ തുടർന്ന് എയർ ഇന്ത്യ പൈലറ്റുമാരെ സ്വന്തം ഭക്ഷണം വിമാനത്തിൽ കൊണ്ടു വരുന്നതിൽ നിന്ന് വിലക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. തിങ്കളാഴ്ച നടന്ന സംഭവം ഗൗരവമായി കണക്കിലെടുത്തിട്ടുണ്ടെന്നും വിമാനങ്ങളിൽ സ്വന്തം ഭക്ഷണം കൊണ്ടുവരരുതെന്ന് ഉടൻ പൈലറ്റുമാരോട് നിർദ്ദേശിക്കുമെന്നും ദേശീയ വിമാനക്കമ്പനിയുടെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ചോദ്യം ചെയ്യൽ ഇന്ന്
രണ്ട് ജീവനക്കാരെയും ചോദ്യം ചെയ്യലിനായി ഇന്ന് ഡൽഹിയിലെ എയർ ഇന്ത്യ ആസ്ഥാനത്തേയ്ക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. എയര്‍ ഇന്ത്യയില്‍ മുമ്പും ജീവനക്കാര്‍ക്ക് ഭക്ഷണ കാര്യത്തിൽ കമ്പനി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പൈലറ്റുമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ ജോലി സമയത്ത് മുന്തിയ ഇനം ഭക്ഷണം കഴിക്കരുതെന്നാണ് കഴിഞ്ഞ മാർച്ചിൽ കമ്പനി ജീവനക്കാർക്ക് ഇ-മെയിൽ വഴി സന്ദേശം അറിയിച്ചത്.
മെനുവിലുള്ള ഭക്ഷണം മാത്രം
ജോലിക്കിടെ കമ്പനി നിര്‍ദേശിച്ചിട്ടുള്ള ഭക്ഷണം മാത്രമെ കഴിക്കാവൂ. അതായത് കമ്പനി മെനുവിലുള്ള ഭക്ഷണം മാത്രം. പ്രത്യേക ഭക്ഷണം കഴിച്ചാല്‍ അത് കമ്പനി നിയമങ്ങള്‍ക്ക് എതിരാകുമെന്നും എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടര്‍ അമിതാബ് സിങ് പൈലറ്റുമാര്‍ക്ക് അയച്ച ഇ-മെയിലിൽ വ്യക്തമാക്കയിരുന്നു. പൈലറ്റുമാര്‍ ബര്‍ഗര്‍, സൂപ്പ് തുടങ്ങിയ മുന്തിയ ഇനം ഭക്ഷണസാധനങ്ങള്‍ വ്യാപകമായി ഓര്‍ഡര്‍ ചെയ്യുന്നതായി കമ്പനി കണ്ടെത്തിയിരുന്നു. ഇത് അത് കമ്പനിയുടെ ഭക്ഷണ ചെലവ് വര്‍ധിപ്പിക്കുന്നതിനാലാണ് ജീവനക്കാർക്ക് അന്ന് ഇത്തരത്തിൽ മെയിൽ അയച്ചത്.
malayalam.goodreturns.in