ധനമന്ത്രി നിര്‍മല സീതാരാമ്മന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ആദ്യത്തെ ജിഎസ്‍ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും. രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുളള ആദ്യ ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ഇന്നത്തേത്. ജിഎസ്ടി കൗൺസിലിന്റെ 35-ാമത്തെ യോഗമാണിത്. മീറ്റിംഗിൽ നികുതി വെട്ടിപ്പ് തടയുന്നതിനും ജിഎസ്ടി കര്‍ശനമായി നടപ്പിലാക്കന്നതിനുമുള്ള ചര്‍ച്ചകളുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
സീതാരാമന് മുമ്പ് അരുൺ ജെയ്റ്റ്‌ലി നയിച്ചിരുന്ന ജിഎസ്ടി യോഗങ്ങളിൽ ഇതുവരെയുള്ള എല്ലാ തീരുമാനങ്ങളും വോട്ടെടുപ്പ് നടത്താതെ സമവായത്തിൽ അധിഷ്ഠിതമായാണ് നടപ്പിലാക്കിയിരുന്നത്. ഇതു തന്നെ നിർമ്മല സീതാരാമനനും പിന്തുടരാൻ സാധിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ജൂലൈ 5ന് നടക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി സംസ്ഥാന ധനമന്ത്രിമാരെ സന്ദർശിക്കുകയും കേന്ദ്ര ബജറ്റിലേയ്ക്കുള്ള നിർദ്ദേശങ്ങൾ തേടുകയും ചെയ്യും. ഇതിന് ശേഷമായിരിക്കും ഉച്ച കഴിഞ്ഞായിരിക്കും ജിഎസ്ടി കൗൺസിൽ യോഗം ചേരുക.
ജിഎസ്ടിക്ക് പിന്നാലെ ബിസിനസ് സംരഭങ്ങളില്‍ സാമ്പത്തിക തളര്‍ച്ചയും വരുമാനക്കുറവും ഉണ്ടായെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. വരും നാളുകളില്‍ ബിസിനസ്സുകള്‍ക്ക് നേരെ നിരീക്ഷണം ശക്തമാക്കാനും ജിഎസ്ടി കര്‍ശനമായി നടപ്പിലാക്കാനും യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. 35-ാമത്തെ കൗൺസിൽ യോഗത്തിൽ വ്യാപാരികളുടെ ജിഎസ്ടി ഇടപാട് മെച്ചപ്പെടുത്തുന്നതിനും സാങ്കേതികവിദ്യയുടെ ഉപയോഗം വഴി നികുതി വെട്ടിപ്പ് കുറയ്ക്കുന്നതിനുമുള്ള നടപടികൾ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജിഎസ്ടി നിയമനിർമ്മാണ നടപടികളെക്കുറിച്ചും പുതിയ ജിഎസ്ടി റിട്ടേൺ ഫോമുകൾ നടപ്പാക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യാനും സാധ്യതയുണ്ട്. എന്നാൽ ഇത്തവണ നികുതി നിരക്കുകൾ കുറയ്ക്കാൻ പദ്ധതിയിട്ടിട്ടില്ലെന്നാണ് വിവരം. സീതാരാമൻ കഴിഞ്ഞയാഴ്ച തമിഴ്‌നാട്, പുതുച്ചേരി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കണ്ടിരുന്നു. നയരൂപീകരണത്തിൽ സംസ്ഥാനങ്ങൾക്ക് പ്രധാന പങ്കുണ്ടെന്ന് സൂചന നൽകുന്നതാണ് എൻഡിഎ സർക്കാരിന്റെ പുതിയ നടപടികൾ.
malayalam.goodreturns.in