ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ സ്വർണത്തിന്റെ വിലയിൽ നേരിയ കുറവ്. പവന് 240 രൂപ കുറഞ്ഞ് 25200 രൂപയ്ക്കാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഇന്നലെ രാവിലെ ഒരു ഗ്രാം സ്വർണത്തിന് 3,180 രൂപയും പവന് 25,440 രൂപയുമായിരുന്ന സ്വർണ വില. എന്നാൽ ഉച്ചയ്ക്ക് ശേഷം പവന് 240 രൂപ കുറഞ്ഞ് 25200 രൂപയിലെത്തി. എന്നാൽ സ്വർണ വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള വിലയിരുത്തൽ.
ഈ മാസം തുടക്കം മുതൽ സ്വർണ വില ഉയർന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതലാണ് വില കുത്തനെ ഉയർന്നത്. ഫെബ്രുവരി 20 നാണ് ഇതിന് മുന്‍പ് സ്വര്‍ണത്തിന് ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണ നിരക്ക്. ജൂണിലെ ഏറ്റവും കുറഞ്ഞ വില പവന് 24080 രൂപയാണ്. ജൂൺ മൂന്നിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
ആഗോള വിപണിയില്‍ സ്വർണ വില കുതിച്ചുയർന്നതിനെ തുടർന്നാണ് ആഭ്യന്ത വിപണിയിലും വില ഉയർന്നത്. ഇന്നലെ സ്വര്‍ണം ട്രോയ് ഔണ്‍സിന് 60.70 ഡോളറാണ് ഉയര്‍ന്നത്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,405.30 ഡോളറായിരുന്നു ഇന്നലത്തെ നിരക്ക്. ബുള്ളിയൻ 0.8 ശതമാനം ഉയർന്ന് 1,398.94 ഡോളറിലെത്തി. 2013 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽ ഉടൻ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതോടെ സ്വർണ വിപണി കുതിച്ചുയർന്നത്. സ്വർണ വില കുതിച്ചുയരുന്നതോടെ ആളുകൾക്ക് സ്വർണത്തോടുള്ള താത്പര്യം കുറയുമോയെന്നാണ് പ്രാദേശിക വ്യാപാരികളുടെ ആശങ്ക.
malayalam.goodreturns.in