തൊഴില്‍ നിയമങ്ങളിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായ വേതന ബില്‍ അടുത്ത ആഴ്ച്ച കേന്ദ്ര മന്ത്രിസഭയുടെ മുന്നിലെത്തും. മന്ത്രിസഭയുടെ അനുമതി തേടുന്നതിന്‍റെ ഭാഗമായാണ് വരുന്നയാഴ്ച തൊഴില്‍ മന്ത്രാലയം ബില്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടുന്നത്. പാര്‍ലമെന്‍റിന്‍റെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിച്ച് പാസാക്കാനാണ് സര്‍ക്കാരിന്‍റെ ഇപ്പോഴത്തെ ശ്രമം. തിരഞ്ഞെടുപ്പിനെ തുടർന്നാണ് ബിൽ പാർലമെന്റിൽ എത്താൻ വൈകിയത്.
അടുത്ത മാസം അംഗീകാരം
അടുത്ത മാസം മന്ത്രിസഭയിൽ വേതന ബില്ലിന് അംഗീകാരം ലഭിക്കുമെന്നും നിലവിലെ പാർലമെന്റ് സമ്മേളനത്തിൽ കരട് ബിൽ പാസാക്കുമെന്നുമാണ് തൊഴിൽ മന്ത്രാലയ വൃത്തങ്ങളിൽ നിന്നുള്ള വിവരം. 2017 ആഗസ്റ്റ് 10 നാണ് ബിൽ ലോക്സഭയിൽ ആദ്യമായി അവതരിപ്പിച്ചത്. തുടർന്ന് 2017 ഓഗസ്റ്റ് 21 ന് ബിൽ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് റഫർ ചെയ്തു. 2018 ഡിസംബർ 18നാണ് പാനൽ ബിൽ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്.
നിയമങ്ങൾ പൊളിച്ചെഴുതുന്നു
നിലവില്‍ രാജ്യത്ത് നിലനില്‍ക്കുന്ന 44 തൊഴില്‍ നിയമങ്ങള്‍ നാല് നിയമങ്ങളിലേക്ക് ഭേദഗതി ചെയ്ത് ഏകീകരിക്കുന്നതിന്‍റെ ഭാഗമായാണ് വേതന ബില്‍ അവതരിപ്പിക്കുന്നത്. ഈ ഏകീകരണത്തിലെ സുപ്രധാന നിയമമാണ് വേതന ബില്‍. വേതന ആക്ട് 1936, മിനിമം വേജസ് ആക്ട് 1948, പേമെന്‍റ് ബോണസ് ആക്ട് 1965, തുല്യവേതന നിയമം 1976 എന്നിവയ്ക്ക് പകരമാണ് പുതിയ വേതന ബില്‍ ദേദഗതി വരുന്നത്. രാജ്യത്തെ കൂടുതല്‍ ബിസിനസ് സൗഹാര്‍ദ്ദമാക്കുകയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ നിക്ഷേപം ആകർഷിക്കുകയുമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.
മിനിമം വേതനം
റെയിൽവേ, ഖനികൾ എന്നിവയുൾപ്പെടെ ചില മേഖലകൾക്ക് കേന്ദ്ര സർക്കാർ മിനിമം വേതനം നിശ്ചയിക്കുമെന്നും മറ്റ് വിഭാഗങ്ങളിലെ തൊഴിലുകൾക്ക് മിനിമം വേതനം നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. അഞ്ച് വർഷത്തിലൊരിക്കൽ മിനിമം വേതനം പരിഷ്കരിക്കുമെന്നും കരട് നിയമം പറയുന്നു. രാജ്യവ്യാപകമായി എല്ലാ തൊഴിലാളികൾക്കും നിശ്ചിത വേതനം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
ചർച്ചകൾ പുരോഗമിക്കുന്നു
കഴിഞ്ഞ മന്ത്രിസഭയുടെ കാലാവധി പൂർത്തിയാകുന്നതിനു മുമ്പ് ബിൽ പാസാക്കിയെടുക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഈ മന്ത്രിസഭയുടെ തുടക്കത്തിൽ തന്നെ വേതന ബില്‍ സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു. ഈ മാസം ആദ്യം ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വാർ നിലവിലെ പാർലമെന്റ് സമ്മേളനത്തിൽ ബിൽ പാസാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. യോഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമനും വാണിജ്യ, റെയിൽവേ മന്ത്രി പീയൂഷ് ഗോയലും പങ്കെടുത്തിരുന്നു.
malayalam.goodreturns.in