ഇറാനു മേൽ വീണ്ടും പിടിമുറുക്കി അമേരിക്ക; ട്രംമ്പിന്റെ തിരിച്ചടി ഇങ്ങനെ
ഇറാനുമേൽ പിടിമുറുക്കി അമേരിക്ക. ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഉൾപ്പെടെയുള്ളവരുടെ വരുമാന സ്രോതസ് ലക്ഷ്യമിട്ടാണ് അമേരിക്ക പുതിയ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തരവിൽ ട്രംപ് ഒപ്പിട്ടതോടെ ഖമനേയി ഉൾപ്പെടെ 9 നേതാക്കൾക്ക് യുഎസ് ബന്ധമുള്ള സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ചിരുന്ന വരുമാനം നിലയ്ക്കും. കഴിഞ്ഞ ദിവസം അമേരിക്കയുടെ ഡ്രോൺ ഇറാൻ വെടിവച്ചിട്ടിരുന്നു. ഇതിന് മറുപടിയായാണ് കൂടുതൽ ഉപരോധം അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ മെയ് മുതൽ ആരംഭിച്ചയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ. ഇറാനിയൻ എണ്ണ ഇറക്കുമതി നിർത്താൻ അമേരിക്ക എല്ലാ രാജ്യങ്ങളോടും ഉത്തരവിട്ടപ്പോൾ മുതൽ പ്രശ്നങ്ങൾ രൂക്ഷമാകാൻ തുടങ്ങി. പുതിയ ഉപരോധ ഉത്തരവിൽ ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. തങ്ങളുടെ സൈനിക നിയന്ത്രണം തകർക്കാൻ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ സൈബർ ആക്രമണം പാളിപ്പോയതായി കഴിഞ്ഞ ദിവസം ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്‍റെ പരമോന്നത നേതാവായ അയത്തൊള്ള അലി ഖമനേയിയെ തന്നെ ട്രംപ് ഉന്നംവച്ചത്.

ഖമനേയിയുടേയും ഇറാൻ റവലൂഷണറി ഗാർഡ്സിനെ നിയന്ത്രിക്കുന്ന എട്ട് സൈനിക കമാൻഡർമാരുടേയും വരുമാന സ്രോതസുകള്‍ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാനാണ് അമേരിക്കയുടെ നീക്കം. പുതിയ ഉപരോധ ഉത്തരവനുസരിച്ച് അമേരിക്കൻ നിയന്ത്രണമുള്ള സ്ഥാപനങ്ങളിൽ നിന്ന് ഇവർക്ക് ലഭിച്ചിരുന്ന വരുമാനം നിലയ്ക്കും. എന്നാൽ പരമോന്നത നേതാവിനെതിരെയുള്ള ഈ ഉപരോധം ഇറാനെ കാര്യമായി ബാധിക്കില്ലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
എണ്ണ ഇറക്കുമതിക്കുൾപ്പെടെ നേരത്തെ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കൊപ്പം പുതിയ വിലക്ക് കൂടി വരുന്നതോടെ ഇറാനെ സമ്മർദ്ദത്തിലാക്കാനാകും എന്ന കണക്കുകൂട്ടലിലാണ് അമേരിക്ക. നയതന്ത്രതലത്തിലുള്ള പരിഹാരമല്ല യുദ്ധവെറിയാണ് ട്രംപിനെ നയിക്കുന്നതെന്ന് ഇറാൻ വിദേശകാര്യമന്ത്രി ജാവേദ് ഷരീഫ് കുറ്റപ്പെടുത്തിയിരുന്നു. ഈയാഴ്ച തന്നെ ഷറീഫിനെതിരെ കൂടി ഉപരോധം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചാണ് അമേരിക്ക ഈ വിമർശനത്തെ നേരിട്ടിരിക്കുന്നത്.
malayalam.goodreturns.in


Click it and Unblock the Notifications


