നിതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി അമിതാഭ് കന്തിന്റെ കാലാവധി രണ്ട് വർഷത്തേയ്ക്ക് കൂടി നീട്ടി. 2019 ജൂൺ 30 ന് ശേഷം രണ്ട് വർഷത്തേക്ക് ആണ് കാലാവധി നീട്ടിയിരിക്കുന്നത്. 2021 ജൂൺ 30 വരെ നിതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി അമിതാഭ് കന്ത് തുടരുന്നതിന് മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നൽകി. കേരള കേഡറിലെ 1980 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അമിതാഭ് കന്ത്.
2016 ഫെബ്രുവരി 17നാണ് രണ്ട് വര്‍ഷത്തേക്ക് നിതി ആയോഗ് സി ഇ ഒ ആയി അമിതാഭ് കാന്ത് ചുമതലയേറ്റത്. 2018 ല്‍ കാലാവധി പൂർത്തിയായപ്പോൾ ഇത് ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു. ഈ വർഷം ജൂണ്‍ അവസാനത്തോടെ കാലാവധി അവസാനിക്കേണ്ടതായിരുന്നു. എന്നാൽ രണ്ട് വർഷത്തേയ്ക്ക് കൂടി ഇപ്പോൾ കാലാവധി നീട്ടി നൽകിയിരിക്കുകയാണ്.

പ്രധാനമന്ത്രിയുടെ പ്രിയപ്പെട്ട സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് അമിതാഭ് കാന്ത്. മോദി സര്‍ക്കാറിന്‍റെ മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, ഇന്‍ക്രഡിബിള്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളുടെ പ്രധാന ആസൂത്രകൻ കൂടിയാണ് അമിതാഭ് കാന്തെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളിൽ നിന്നുള്ള വിവരം. അമിതാഭ് കാന്താണ് വിനോദ സഞ്ചാര മേഖലയെ വികസിപ്പിക്കുന്നതിനായി അതിഥി ദേവോ ഭവ: പദ്ധതി ആവിഷ്‌കരിച്ചതിനും പിന്നില്‍. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ബുദ്ധി കേന്ദ്രമായി അറിയപ്പെടുന്നതും അമിതാഭ് കാന്ത് തന്നെയാണ്.
ദില്ലി സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ജെഎന്‍യുവില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ വ്യക്തിയാണ് അമിതാഭ് കാന്ത്. ടൂറിസം ഡയറക്ടര്‍, കോഴിക്കോട് കളക്ടര്‍ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായിരുന്നു.
malayalam.goodreturns.in


Click it and Unblock the Notifications