അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന തീരുവ കുറയ്ക്കണമെന്നും തീരുവ വര്‍ധനവ് അംഗീകരിക്കാനാകില്ലന്നും പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് അമേരിക്ക.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം അധിക നികുതി ചുമത്തിയ അമേരിക്കയ്ക്ക് അതേ നാണയത്തില്‍ തന്നെയാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 28 ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇന്ത്യ അധിക നികുതി ഈടാക്കി തുടങ്ങിയത്. ഇന്ത്യയ്ക്ക് വ്യാപാര രംഗത്തുള്ള പ്രത്യേക പരിഗണന യു എസ് പിന്‍വലിച്ചതിനെ തുടര്‍ന്ന് ജൂണ്‍ അഞ്ചിനാണ് അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ വര്‍ദ്ധിപ്പിച്ചത്.

നരേന്ദ്ര മോദിയുമായി ജി 20 ഉച്ചകോടിക്കിടെ ജപ്പാനില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി. ജപ്പാനിലെ ഒസാക്കയാണ് ഉച്ചകോടിയുടെ വേദി. 28, 29 തീയ്യതികളിലായി നടക്കുന്ന ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് തുടങ്ങി വിവിധ ലോകനേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും.
മറ്റ് വികസ്വര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ താരിഫ് അത്ര ഉയർന്നതല്ലെന്നും എന്നാൽ ചില ഇനങ്ങളുടെ മാത്രം താരിഫ് ഉയർന്നതാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മോദിയെ സന്ദർശിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ന്യൂഡൽഹിയിൽ നിന്ന് പോയതിന് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഇന്ത്യ - അമേരിക്ക നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മൈക്ക് പോംപെയോ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.
malayalam.goodreturns.in


Click it and Unblock the Notifications