വർദ്ധിച്ചു വരുന്ന ജലക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനമായ ബാംഗ്ലൂരിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാൻ ആലോചന. അടുത്ത അഞ്ച് വർഷത്തേയ്ക്ക് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. പുതിയ അപ്പാർട്ടുമെന്റുകളുടെ നിർമ്മാണം കുറച്ച് കാലത്തേയ്ക്ക് നിരോധിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായി കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾ
നഗരത്തിൽ ആവശ്യത്തിൽ അധികം അപ്പാർട്ടുമെന്റുകൾ നിർമ്മിക്കുന്നുണ്ടെങ്കിലും അവ വിൽക്കുമ്പോൾ കുടിവെള്ളം പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നില്ല. നിലവിലുള്ള വിഭവങ്ങളുടെ ചൂഷണം മൂലമാണ് ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളിൽ ഇപ്പോൾ ജലപ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ബാംഗ്ലൂരിലും ഈ സ്ഥിതി ഉണ്ടാകാതിരിക്കാനാണ് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുടിയേറ്റം വർദ്ധിച്ചു
ആസൂത്രിതമല്ലാത്ത കുടിയേറ്റവും ദ്രുതഗതിയിലുള്ള വളർച്ചയുമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പ്രധാന കാരണം. സ്വന്തം വിഭവങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനു പകരം ചുറ്റുമുള്ള ജില്ലകളെ ഉപയോഗപ്പെടുത്തിയാണ് നഗരത്തിലേക്ക് വെള്ളം എത്തിക്കുന്നത്. എന്നാൽ ബാംഗ്ലൂരിലുണ്ടായിരുന്ന പല തടാകങ്ങളും മലിനമാക്കിയതോടെ ഉപയോഗശൂന്യമായി മാറി. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെപ്പോലെ തന്നെ കർണാടകയിലും മഴ ഇല്ലാത്തതിനാൽ നദികളും ജലസംഭരണികളും വറ്റി കടുത്ത വരൾച്ചയാണ് നേരിടുന്നത്.
വെള്ളത്തിന്റെ ഗുണനിലവാരം മോശം
അപ്പാർട്ടുമെന്റുകളിൽ ലഭിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം പോലും മോശമാണെന്നും പരമേശ്വര പറഞ്ഞു. അപ്പാർട്ടുമെന്റുകളിൽ ഭൂരിഭാഗവും കുഴൽക്കിണറുകളെയോ അശുദ്ധമായ തടാകങ്ങളിൽ നിന്ന് എടുക്കുന്ന വെള്ളം ശുദ്ധീകരിച്ചെത്തിക്കുന്ന ടാങ്കറുകളെയോ ആണ് ആശ്രയിക്കുന്നത്. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
ഗതാഗതക്കുരുക്ക്
അപ്പാർട്ടുമെന്റുകടെ എണ്ണം കൂടുന്നതിന് അനുസരിച്ച് നഗരത്തിൽ ഗതാഗതക്കുരുക്കും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും 1,500 പുതിയ വാഹനങ്ങളാണ് നഗരത്തിലെ റോഡിലേക്ക് പ്രവേശിക്കുന്നത്. 7.5 മില്യണിലധികം വാഹനങ്ങളും ജനസംഖ്യ 10 മില്യണിലധികവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാർ ബന്ധപ്പെട്ട അധികൃതരുമായി ചർച്ച നടത്തുമെന്നും വിഷയത്തിൽ അഭിപ്രായം തേടുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
malayalam.goodreturns.in