രാജ്യത്ത് മലിനീകരണനിയന്ത്രണവുമായി ബന്ധപ്പെട്ടുളള നിയമവ്യസ്ഥ കര്‍ശനമാക്കുന്നത് വാഹനവിപണിയില്‍ കടുത്ത പ്രതിസന്ധിയ്ക്ക് ഇടയാക്കുമെന്ന് റിപ്പോര്‍ട്ട്. വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങള്‍ ബിഎസ് 6 നിലവാരത്തിലായിരിക്കണമെന്ന് സുപ്രീംകോടതി വാഹനനിര്‍മ്മാതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ എട്ടുമാസമായി രാജ്യത്തെ ആഭ്യന്തര വാഹനവിപണിയില്‍ വന്‍തോതിലുളള ഇടിവാണ് ഉണ്ടായിട്ടുളളതെന്ന് വാഹനകമ്പനികളും സാക്ഷ്യപ്പെടുത്തുന്നു.
മാരുതി സുസുകി ഇന്ത്യയുടെ കണക്കനുസരിത്ത് കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന വില്‍പ്പനയെക്കാള്‍ 14 ശതമാനം കുറവാണ് ഈ വര്‍ഷം ഇതേ കാലയളവില്‍ നടന്ന ആകെ വില്‍പ്പന. 15.3 ശതമാനമാണ് ആഭ്യന്തര വില്‍പ്പനയിലുണ്ടായ കുറവ്. ടാറ്റ മോട്ടോര്‍സില്‍ ആകെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 14 ശതമാനവും ആഭ്യന്തര വില്‍പ്പനയില്‍ 27 ശതമാനവും കുറവുണ്ട്. മൊത്തം വില്‍പ്പനയില്‍ ആറ് ശതമാനവും ആഭ്യന്തര വില്‍പ്പനയില്‍ അഞ്ച് ശതമാനവും കുറവാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് വാഹന കമ്പനികളും വില്‍പ്പന കുറഞ്ഞതായാണ് പറയുന്നത്.
രാജ്യത്ത് വാഹനങ്ങള്‍ പുറന്തളളുന്ന വായുമലിനീകരണത്തിന്റെ തോത് നിയന്ത്രിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് അഥവാ ബിഎസ്. വായുമലിനീകരണം മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ 2020 ഓടെ വാഹനങ്ങള്‍ക്ക് ബിഎസ് 6 നിലവാരം ഉറപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന നൈട്രജന്‍ ഓക്‌സൈഡ് ഇന്ത്യന്‍ കാറുകള്‍ വന്‍തോതില്‍ പുറന്തളളുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അമേരിക്കയുടെ ഇറാൻ ഉപരോധം: നേട്ടം അമേരിക്കയ്ക്കും സൗദി അറേബ്യയ്ക്കും
ബിഎസ് 6 നിയമം വരുംനാളുകളില്‍ വാഹനവിപണിയില്‍ വന്‍ വിലക്കുറവിന് വഴിതെളിക്കുമെന്നാണ് റിപ്പോര്‍ട്ട്. കെട്ടിക്കിടക്കുന്ന സ്‌റ്റോക്ക് ഒഴിവാക്കാന്‍ നീതീകരിക്കാനാവാത്ത ആദായവില്‍പ്പന പ്രതീക്ഷിക്കാമെന്ന് വാഹനകമ്പനികളും സാക്ഷ്യപ്പെടുത്തുന്നു.
ബിഎസ് 6 ന് പുറമെ രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക അസന്തുലിതാവസ്ഥയും പ്രവചനാതീതമായ കാലാവസ്ഥയും ഉയര്‍ന്ന പലിശനിരക്കുമെല്ലാം വാഹനവില്‍പ്പനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.എന്തായാലും വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് രാജ്യത്തെ വാഹനവിപണി.