അമേരിക്ക് ഇറാന് മേൽ ഉപരോധം ഏർപ്പെടുത്തിയതിന് ഒപ്പം മറ്റ് രാജ്യങ്ങൾക്കും ഇറാനിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങാനാകാത്ത സ്ഥിതിയായി. ഇറാനിൽ നിന്നുള്ള എണ്ണയുടെ കുറവ് അമേരിക്ക, സൗദി എന്നിവിടങ്ങളിൽ നിന്ന് എണ്ണ വാങ്ങിയാണ് മറ്റ് രാജ്യങ്ങൾ പരിഹരിക്കുന്നത്. ഇന്ത്യയിലേയ്ക്കും ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇറാൻ. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയതോടെ ആ കുറവ് പരിഹരിക്കാൻ സൗദിയിൽ നിന്നും അമേരിക്കയിൽ നിന്നുമാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്.
ഇറാനെ പൂജ്യത്തിൽ ഒതുക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. അതായത് മറ്റ് ഒരു രാജ്യത്തെയും ഇറാനിൽ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാൻ അനുവദിക്കാത്ത തരത്തിലാണ് അമേരിക്ക നയം കടുപ്പിച്ചിരിക്കുന്നത്. ടർക്കി ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ എണ്ണ വാങ്ങലുകാരനായ ചൈന അമേരിക്കയുടെ ഉപരോധം അവഗണിക്കുകയാണ് ചെയ്തതെന്നാണ് വിവരം.
അമേരിക്കയുമായി വ്യാപാര യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ചൈന മെയ് മാസത്തിൽ ഇറാനിൽ നിന്ന് 585 മില്യൺ ഡോളർ വിലമതിക്കുന്ന അസംസ്കൃത എണ്ണ വാങ്ങിയതായാണ് വിവരം.
മാസങ്ങൾക്ക് മുമ്പ് തന്നെ ഇറാന് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ത്യ, ചൈന, ജപ്പാല്‍ അടക്കമുളള എട്ട് രാജ്യങ്ങളെ ഇറാൻ എണ്ണ വാങ്ങാന്‍ അനുവദിച്ചിരുന്നു. ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ എന്ന നിലയ്ക്കാണ് ഇളവുകള്‍ അനുവദിച്ചത്. എന്നാൽ അനുവദിച്ചിരുന്ന സമയം കഴിഞ്ഞതോടെ ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങൾ പ്രതിസന്ധിയിലായി. എണ്ണയുടെ ആവശ്യങ്ങൾക്കായി ഇന്ത്യ മറ്റ് രാജ്യങ്ങളെ കൂടി കൂടുതൽ ആശ്രയിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു.
malayalam.goodreturns.in