9,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി നാടുവിട്ട വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യക്കു കൈമാറുന്നതു സംബന്ധിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ഹൈക്കോടതിയുടെ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. ഇന്ത്യയിലേക്ക് തിരികെ അയക്കുന്നതിനെതിരെ വിജയ് മല്യ നല്‍കിയ അപ്പീലിനുള്ള അപേക്ഷ യു.കെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഴുതി നല്‍കിയ അപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഓറല്‍ ഹിയറിങ് നടക്കുന്നത്.
വാദം ഇന്ന്
രണ്ടംഗ ബെഞ്ചായിരിക്കും മല്യയുടെ വാദം കേള്‍ക്കുക. മല്യയെ ഇന്ത്യക്കു കൈമാറാന്‍ കഴിഞ്ഞ ഫെബ്രുവരി നാലിനു ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ഉത്തരവിട്ടിരുന്നു. എന്നാൽ ഏപ്രിലിൽ മല്യ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കുന്നതിനെതിരെ അപ്പീലിന് അപേക്ഷ നല്‍കി. ഇന്നത്തെ വാദത്തിന് ശേഷം അടുത്ത ആഴ്ച തന്നെ മല്യയുടെ അപ്പീലിന്മേല്‍ വിധി പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്. വാദം നേരത്തേ പൂര്‍ത്തിയായാല്‍ ഇന്ന് തന്നെ കോടതിയുടെ തീര്‍പ്പ് ഉണ്ടായേക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വിധി പ്രതികൂലമായാല്‍
ഹൈക്കോടതി വിധി പ്രതികൂലമായാല്‍ മല്യയ്‌ക്കു മുന്നില്‍ മൂന്നു വഴികളാണു ശേഷിക്കുന്നത്. സുപ്രീം കോടതിയേയോ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയേയോ സമീപിക്കുക. അല്ലെങ്കില്‍ ആഭ്യന്തര സെക്രട്ടറിക്കുതന്നെ നിവേദനം നല്‍കുക. പൊതുതാത്‌പര്യമുള്ള വിഷയമാണെങ്കിലേ ബ്രിട്ടീഷ് സുപ്രീം കോടതി അപ്പീല്‍ അനുവദിക്കാന്‍ സാധ്യതയുള്ളൂ. ഇന്ത്യയില്‍ നിന്നു താനെടുത്ത ബാങ്ക് വായ്‌പകളെല്ലാം തിരിച്ചടയ്‌ക്കാന്‍ തയാറാണെന്ന് മല്യ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിക്കുന്നുണ്ട്.
കടങ്ങള്‍ തിരിച്ചടക്കാൻ തയ്യാർ
തകര്‍ന്നു പോയ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ കടങ്ങള്‍ മുഴുവന്‍ തിരിച്ചടക്കാമെന്ന വാഗ്ദാനവുമായി നിരവധി തവണ വിജയ് മല്യ സോഷ്യൽ മീഡിയകളിൽ എത്തിയിരുന്നു. എന്നാൽ തന്റെ വാഗ്ദാനം പൊതുമേഖലാ ബാങ്കുകള്‍ സ്വീകരിക്കുന്നില്ലെന്ന പരാതിയും സോഷ്യല്‍ മീഡിയ പോസ്റ്റിൽ മല്യ വ്യക്തമാക്കിയിരുന്നു. ജെറ്റ് എയര്‍വെയ്‌സിന്റെ പതനവും തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ പതനവും തമ്മില്‍ സമാനതയുണ്ടെന്നും മല്യ ചൂണ്ടിക്കാട്ടിയിരുന്നു.
പിടികിട്ടാപ്പുള്ളി
സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി ഇന്ത്യവിടുന്നവരെ പ്രത്യേകം പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്ന നിയമം വന്നതിന് ശേഷം ആദ്യമായി ഈ പട്ടികയില്‍ എത്തുന്നയാളാണ് വിജയ് മല്യ. വിജയ് മല്യയില്‍ നിന്ന് പണം തിരികെ ഈടാക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഓഹരികള്‍ ഇന്ത്യ വിൽപ്പന നടത്തിയിരുന്നു. മല്യയുടെ കൈവശമുള്ള യുണൈറ്റഡ് ബ്രീവറീസിന്റെ 74,04,932 ഓഹരികളാണ് വില്‍പ്പന നടത്തിയത്. ഇതുവഴി 1008 കോടി രൂപ സര്‍ക്കാരിന് ലഭിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കളി കാണാൻ സ്റ്റേഡിയത്തിൽ
കഴിഞ്ഞ ദിവസം ഇന്ത്യ - ആസ്ത്രേലിയ ലോകകപ്പ് മത്സരം കാണാന്‍ ലണ്ടനിലെ ഓവലില്‍ വിജയ് മല്യ എത്തിയതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ ഒരു കൂട്ടം ഇന്ത്യക്കാരായ കാണികൾ മല്യയെ കള്ളൻ എന്ന് കൂവി വിളിച്ചു. കാണികളുടെ ഭാഗത്തു നിന്ന് ശക്തമായ പ്രതിഷേധമാണ് മല്യയ്ക്കെതിരെ ഉണ്ടായത്. സ്റ്റേഡിയത്തിൽ കളി കാണാനെത്തിയ വിജയ് മല്യയെ ഇന്ത്യയിൽ നിന്ന് കളി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ വളഞ്ഞിരുന്നു. എന്നാൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. കളി കാണാനാണ് താൻ ഇവിടെ വന്നതെന്ന് മാത്രം വിജയ് മല്യ മറുപടി നൽകി. കേസുമായി സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് വിജയ് മല്യ ഒഴിഞ്ഞു മാറുകയായിരുന്നു.
malayalam.goodreturns.in