ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ 2018-19 ലെ സാമ്പത്തിക സർവ്വേ റിപ്പോര്‍ട്ട് രാജ്യസഭയുടെ മേശപ്പുറത്ത് വച്ചു. നിരവധി പ്രതീക്ഷകളും വെല്ലുവിളികളും നിറഞ്ഞതാകും നടപ്പ് സാമ്പത്തിക വർഷമെന്നാണ് സർവ്വേ ഫല റിപ്പോർട്ട് വ്യക്തമാക്കുന്നത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യമാണ് സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആദ്യത്തെ സാമ്പത്തിക സർവ്വേ റിപ്പോർട്ട് ആണ് ഇത്തവണത്തേത്.
നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്‍റെ വളര്‍ച്ച നിരക്ക് ഏഴ് ശതമാനം ആയിരിക്കുമെന്നാണ് സാമ്പത്തിക സർവ്വേ പറയുന്നത്. എന്നാൽ ഇത് മികച്ച ജിഡിപി വളർച്ച നിരക്ക് അല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. കാരണം കഴിഞ്ഞ 5 വർഷങ്ങളിൽ രാജ്യം ശരാശരി 7.5 ശതമാനം നേട്ടം കൈവരിച്ചിരുന്നു. ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ 2018 -19 സാമ്പത്തിക വര്‍ഷം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കായ 6.8 ശതമാനമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ വരുന്ന സാമ്പത്തിക വര്‍ഷം ഇതില്‍ നിന്ന് വ്യത്യസ്തമായി മുന്നേറ്റമുണ്ടാകുമെന്നത് പ്രതീക്ഷാജനകമാണ്.

2017-18 നെ അപേക്ഷിച്ച് 2018-19 ല്‍ കറന്‍റ് അക്കൗണ്ട് കമ്മിയില്‍ വര്‍ധന ഉണ്ടായതായി സാമ്പത്തിക സര്‍വേയില്‍ വലിയിരുത്തുന്നു. ഇതിന് പ്രധാന കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത് ക്രൂഡ് ഓയില്‍ വില വര്‍ധനയാണ്. 2019-20ല്‍ ഇന്ധനവില കുറയാൻ സാധ്യതയുണ്ടെന്നതാണ് സാമ്പത്തിക സർവ്വേ ഫലത്തിലെ പ്രധാന പ്രതീക്ഷകളിലൊന്ന്. 2018-19ലെ സാമ്പത്തിക സർവ്വേ റിപ്പോര്‍ട്ടിലാണ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ധനവില കുറഞ്ഞേക്കുമെന്ന സൂചനകള്‍ നല്‍കുന്നത്. അന്താരാഷ്ട്ര തലത്തില്‍ തുടരുന്ന ക്രൂഡ് ഓയില്‍ പ്രതിസന്ധിയില്‍ ശമനമുണ്ടാകുമെന്നാണ് സാമ്പത്തിക സര്‍വ്വേ നിരീക്ഷിക്കുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷം നേരിട്ട തളര്‍ച്ചയില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്‍ഘടന തിരിച്ചുവരുമെന്നാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യം സര്‍വേ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യ ലോകത്തെ ഏറ്റവും വേഗതയില്‍ വളരുന്ന സമ്പദ്‍ഘടനയായി തുടരുമെന്നും സര്‍വേ വ്യക്തമാക്കുന്നു.
malayalam.goodreturns.in


Click it and Unblock the Notifications