നാളത്തെ കേന്ദ്ര ബജറ്റിന് മുന്നോടിയായി ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടിൽ മേഖല തിരിച്ചുള്ള വളർച്ചാ പ്രവചനങ്ങളില്ലെന്നും സർക്കാർ തന്നെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ശുഭാപ്തി വിശ്വാസമില്ലാത്തവരാണെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും മുൻ ധനമന്ത്രി പി. ചിദംബരം. 2018-19 സാമ്പത്തിക സർവേയുടെ കണ്ടെത്തലുകൾ ഗുണപരമോ പ്രോത്സാഹജനകമോ അല്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവായ പി. ചിദംബരം പ്രസ്താവനയിൽ വ്യക്തമാക്കി.
ധനമന്ത്രി നിർമ്മല സീതാരാമന്റെ കീഴിലുള്ള പുതിയ സർക്കാരിന്റെ ആദ്യത്തെ സാമ്പത്തിക സർവേ റിപ്പോർട്ടാണ് ഇത്തവണത്തേത്. നടപ്പ് സാമ്പത്തിക വർഷത്തെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച 7 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മാത്രമേ അദ്ധ്യായം ഒന്നിൽ രേഖപ്പെടുത്തിയിട്ടുള്ളുവെന്നും. മേഖലകൾ തരംതിരിച്ചുള്ള വളർച്ചാ പ്രവചനങ്ങൾ റിപ്പോർട്ടിലില്ലെന്നും ചിദംബരം പറഞ്ഞു.

റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങളായ (1) വളർച്ച മന്ദഗതിയിലാക്കുന്നു, (2) വരുമാനത്തിലെ കുറവ്, (3) ധനക്കമ്മി ലക്ഷ്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ വിഭവങ്ങൾ കണ്ടെത്തൽ, (4) കറന്റ് അക്കൗണ്ടിൽ എണ്ണവിലയുടെ സ്വാധീനം, (5) പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ തുടങ്ങിയ കാര്യങ്ങളിലൊന്നും തന്നെ പ്രോത്സാഹജനകമായ ഒന്നും തന്നെയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക സർവേ പ്രകാരം, ഈ വർഷം അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ജിഡിപി നിരക്ക്. സാമ്പത്തിക വളർച്ച 5 ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിനും ഉയർന്ന വളർച്ചാ നിരക്ക് ത്വരിതപ്പെടുത്തുന്നതിനും നിലവിലുള്ള രീതികളിൽ നിന്ന് വ്യത്യസ്തമായ സമീപനം നടത്തേണ്ടി വരുമെന്നും ചിദംബരം വ്യക്തമാക്കി.
malayalam.goodreturns.in


Click it and Unblock the Notifications