ആദായ നികുതിയിൽ കേന്ദ്ര സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ, പണി കിട്ടിയത് സ്വർണത്തിന്റെയും പെട്രോളിന്റെയും വിലയിൽ. സ്വര്‍ണത്തിന്റെയും അതുപോലുള്ള വിലയേറിയ ലോഹങ്ങളുടേയും കസ്റ്റംസ് തീരുവ കൂട്ടിയതായി നിർമ്മല സീതാരാമൻ പറഞ്ഞു. സ്വർണ്ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി പത്തിൽ നിന്ന് പന്ത്രണ്ടര ശതമാനമാക്കിയാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ സ്വർണ വില പവന് ഏകദേശം 5000 രൂപ വരെ ഉയരാൻ സാധ്യതയുണ്ട്.
പെട്രോൾ, ഡീസൽ വിലയിൽ ഉടൻ വർദ്ധനവുണ്ടാകും. പെട്രോൾ, ഡീസൽ വിലകളിൽ ഒരു രൂപ അധിക സെസ് ഈടാക്കുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. റോഡ് സെസും എക്സൈസ് നികുതിയുമാണ് അധികമായി ഈടാക്കുന്നത്. രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിലെ ജനങ്ങളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന രണ്ട് തീരുമാനങ്ങളാണ് സ്വർണത്തിന്റെയും പെട്രോളിന്റെയും വില വർദ്ധനവ്. നേരത്തേ തന്നെ പെട്രോൾ വില വർദ്ധനവുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങൾ കേന്ദ സർക്കാരിന് കേൾക്കേണ്ടി വന്നിട്ടുണ്ട്.
ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച സാധാരണക്കാരന് തിരിച്ചടിയായ തീരുമാനങ്ങളാണ് ഈ രണ്ട് പ്രഖ്യാപനങ്ങളും. ഇന്ത്യയിലെ ആദ്യ ഫുൾ ടൈം വനിതാ മന്ത്രിയായ നിർമ്മല സീതാരാമന്റെ ആദ്യത്തെ ബജറ്റ് എന്ന പ്രത്യകതയും ഇത്തവണത്തെ ബജറ്റിനുണ്ട്. പ്രധാനമന്ത്രിയുടെ വ്യക്തമായ കാഴ്ചപ്പാടുകളും നയങ്ങളും നടപ്പിലാക്കുന്ന ബജറ്റാണ് ഇത്തവണത്തേതെന്ന് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിന്റെ ആമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
malayalam.goodreturns.in