വെള്ളിയാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മോദി സർക്കാരിനെതിരെ ഒരു വിഭാഗം ആളുകൾ പൊങ്കാല ആരംഭിച്ചു. ചില ബജറ്റ് പ്രഖ്യാപനങ്ങളാണ് ഇത്തരം പോസ്റ്റുകളുമായി രംഗത്തെത്താൻ ആളുകളെ പ്രകോപിപ്പിച്ചത്. ബജറ്റിലെ മികച്ച പ്രഖ്യാപനങ്ങൾ തീർത്തും കണ്ടില്ലെന്ന് നടിച്ചാണ് ചിലരുടെ എങ്കിലും കമന്റുകൾ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആളുകൾ ഏറ്റവും കൂടുതൽ പ്രതികരിച്ച ബജറ്റ് പ്രഖ്യാപനങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ബജറ്റ് പെട്ടിയ്ക്ക് പകരം ചുവന്ന പൊതി
ഇന്ത്യയിലെ ഇതുവരെയുള്ള മിക്ക ബജറ്റുകളും പെട്ടിയിലാക്കിയാണ് ധനകാര്യ മന്ത്രിമാര്‍ പാര്‍ലമെന്റില്‍ എത്തിച്ചിരുന്നത്. എന്നാൽ ഇത്തവണ ആ ചരിത്രം ധനമന്ത്രി നിർമ്മല സീതാരാമൻ മാറ്റിയെഴുതി. അശോക ചിഹ്നം പതിച്ച ചുവന്ന തുണിയില്‍ പൊതിഞ്ഞ ഒരു ഫയല്‍ക്കെട്ടുമായിട്ടാണ് നിര്‍മലാ സീതാരാമന്‍ തന്റെ ആദ്യ ബജറ്റ് അവതരത്തിനായി പാര്‍ലമെന്റിലെത്തിയത്. ഇതിന് എതിരെ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകളാണ് നടക്കുന്നത്.
ഇന്ത്യന്‍ പാരമ്പര്യം
പാശ്ചാത്യ ചിന്തയുടെ അടിമത്തത്തില്‍ നിന്ന് നമ്മള്‍ വേര്‍പ്പെടുന്നതിന്റെ പ്രതീകമായിട്ടാണ് അശോക ചിഹ്നം പതിച്ച ചുവന്ന തുണിയില്‍ പൊതിഞ്ഞ ബജറ്റിനെ കാണുന്നതെന്നാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ വ്യക്തമാക്കിയത്. എന്നാൽ നിലവിലെ 2.7 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയെ 2025 ഓടെ 5 ട്രില്യൺ ഡോളറായി ഉയർത്താനുള്ള സർക്കാർ ലക്ഷ്യത്തിനെതിരെയും പ്രതിഷേധം വ്യാപകമാണ്. യുഎസ് ഡോളറിനെ ബെഞ്ച് മാർക്ക് ആക്കുന്നതിനുപകരം, ഇന്ത്യൻ രൂപയെ ശക്തമാക്കി കൂടെ എന്നാണ് ചിലരുടെ വാദം.
പെട്രോൾ വില
കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ പെട്രോൾ വില ലിറ്ററിന് 2.50 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഡീസൽ വില ലിറ്ററിന് 2.30 ഡോളർ വരെയും ഉയർന്നു. സാധാരണക്കാരെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലാക്കുന്ന പ്രശ്നങ്ങളിലൊന്നാണ് പെട്രോൾ, ഡീസൽ വില വർദ്ധനവ്. പെട്രോൾ, ഡീസൽ വിലകളിൽ ഒരു രൂപ അധിക സെസ് ഈടാക്കുമെന്നാണ് ധനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. രണ്ടാം മോദി സർക്കാരിന്റെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട പ്രഖ്യാപനമാണിത്.
അരുൺ ജയ്റ്റ്ലിയുടെ ട്വീറ്റിന് മറുപടി
ബജറ്റിനെ തുടർന്ന് അരുൺ ജയ്റ്റ്ലിയുടെ ട്വീറ്റിന് മറുപടിയായി ഒരാൾ എഴുതിയത് ഇങ്ങനെ- സാധാരണ സത്യസന്ധരായ നികുതിദായകരുടെയും മധ്യവർഗത്തിന്റെയും ഏറ്റവും ദരിദ്രമായ ബജറ്റുകളിൽ ഒന്നാണിത്. നിങ്ങൾക്ക് ധാരാളം പിന്തുണക്കാരെ ഈ ബജറ്റോട് കൂടി നഷ്ടപ്പെടും. ഇത്തരത്തിൽ നിരവധി പ്രതികരണങ്ങളാണ് ആളുകൾ ട്വിറ്ററിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പങ്കുവച്ചിരിക്കുന്നത്. ബജറ്റിൽ തൊഴിലില്ലായ്മ പ്രശ്നത്തെ ഗൗരവമായി പരിഗണിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.
ബജറ്റ് ശമ്പളക്കാർക്ക് വേണ്ടിയുള്ളത്
പെട്രോൾ വില കൂട്ടി, ഡീസൽ വില കൂട്ടി. സത്യസന്ധരായ നികുതിദായകർക്ക് എന്ത് ആനുകൂല്യങ്ങളാണ് ഈ ബജറ്റിലുള്ളത്? നികുതി ആനുകൂല്യം, പെൻഷൻ ആനുകൂല്യം, കോർപ്പറേറ്റ് കമ്പനികളുടെ ഗ്രാറ്റുവിറ്റി തുക ഇവയൊക്കെ ശമ്പളക്കാർക്ക് വേണ്ടി മാത്രമുള്ളതാണെന്നും. ഇത്തവണത്തെ ബജറ്റ് ശമ്പളക്കാർക്ക് നേട്ടമുണ്ടാക്കുന്നത് മാത്രമാണെന്നുമാണ് മറ്റൊരാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഐ-ടി റിട്ടേണുകൾക്കായി, നികുതിദായകർക്ക് റിട്ടേൺ സമർപ്പിക്കാൻ പാൻ, ആധാർ കാർഡ് ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം മതിയെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
malayalam.goodreturns.in