കേന്ദ്ര ബജറ്റിൽ അപ്രതീക്ഷിതമായി സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർദ്ധിച്ചതിനെ തുടർന്ന് ഇന്ത്യയിലെ ആഭ്യന്തര സ്വർണ വില വെള്ളിയാഴ്ച റെക്കോഡിലേക്ക് കുതിച്ചു. വില വർദ്ധനവ് സ്വർണത്തിന്റെ ഡിമാൻഡിനെ തന്നെ ബാധിക്കുമെന്ന് കണ്ടതോടെ മൂന്ന് വർഷത്തിനിടെ ഏറ്റവും ഉയർന്ന കിഴിവ് നൽകാൻ വ്യാപാരികൾ നിർബന്ധിതരാകുകയും ചെയ്തു. ഇന്നലെ മുതൽ ആടിയുലഞ്ഞ സ്വർണ വിപണിയും വില മാറ്റങ്ങളും എങ്ങനെയെന്ന് പരിശോധിക്കാം.
വിലയിലെ മാറ്റം
രാജ്യത്തെ സ്വര്‍ണ വിലയിലാണ് ബജറ്റ് പ്രഖ്യാപനം ഏറ്റവും ആദ്യം പ്രതിഫലിച്ചത്. ഇന്നലെ രാവിലെ പവന് 25,200 രൂപയില്‍ ആരംഭിച്ച സ്വര്‍ണ വ്യാപാരം ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ചുയർന്നു. സ്വര്‍ണത്തിന്റെ വില ഉച്ചയ്ക്ക് ശേഷം പവന് 25,680 രൂപയായി ഉയര്‍ന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. എന്നാല്‍, ഇന്ന് സ്വര്‍ണ വിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,190 രൂപയും പവന് 25,520 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ വില.
സ്വർണ വിലയെ ബാധിച്ച ബജറ്റ് പ്രഖ്യാപനം
ബജറ്റില്‍ സ്വര്‍ണത്തിനുള്ള കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിച്ച നടപടി സ്വര്‍ണ പ്രേമികള്‍ക്ക് തിരിച്ചടിയാവും. നേരത്തേ 10 ശതമാനമുണ്ടായിരുന്ന കസ്റ്റംസ് തീരുവ 12.5 ശതമാനമായാണ് ബജറ്റില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 2011ല്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വെറും നാല് ശതമാനമായിരുന്നു. ഇവിടെ നിന്നാണ് 12.5 ശതമാനമായി ഉയര്‍ന്നിരിക്കുന്നത്. സ്വര്‍ണത്തോടൊപ്പം വെള്ളി ഉള്‍പ്പെടെയുള്ള ലോഹങ്ങള്‍ക്കും തീരുവ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അടുത്ത കാലത്തായി രാജ്യത്ത് പ്രചാരം നേടിവരുന്ന പ്ലാറ്റിനം മാത്രമാണ് നികുതി വര്‍ധനവില്‍ നിന്ന് ഒഴിവായത്.
ആഗോള വിപണി
ആഗോള വിപണിയില്‍ സ്വർണ വിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,399.15 ഡോളറാണ് ഇന്നത്തെ നിരക്ക്. 18.55 ഡോളറിന്‍റെ ഇടിവാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന് സ്വർണ്ണ ഫ്യൂച്ചറുകൾ 2 ശതമാനത്തിലധികം ഉയർന്നു. 10 ഗ്രാമിന് 35,100 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി. കഴിഞ്ഞ ആഴ്ച്ച 10 ഗ്രാം സ്വർണത്തിന് 34,810 രൂപ വരെ ഉയർന്നിരുന്നു.
യുഎസ് ഫെഡറൽ റിസർവ്
അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഉടൻ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകൾ നൽകിയതിനെ തുടര്‍ന്ന് രണ്ട് ആഴ്ച്ച മുമ്പ് സ്വര്‍ണവില കുതിച്ചു ഉയർന്നിരുന്നു. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന സൂചനകൾ നൽകിയതോടെ ഡോളർ നിരക്ക് മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എന്നാൽ പലിശ നിരക്ക് കുറയ്ക്കുന്നതും ബോണ്ട് വരുമാനം കുറയ്ക്കുന്നതും സ്വർണ്ണത്തിന് ഗുണകരമാകും.
malayalam.goodreturns.in