കേന്ദ്രം നികുതി കൂട്ടുന്നതിന് അനുസരിച്ച് സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതോടെ 2.50 രൂപയോളമാണ് പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഇന്ന് വില കൂടിയത്. ബജറ്റ് പ്രഖ്യാപനം ഇന്നലെ നടന്ന ഉടനെ തന്നെ തീരുവ ചേര്‍ത്ത് എണ്ണക്കമ്പനികള്‍ വില കൂട്ടിയിരുന്നു. എക്സൈസ് തീരുവയും സെസ്സുമായി രണ്ട് രൂപയാണ് ബജറ്റിലൂടെ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും കൂട്ടിയത്.
പുതിയ വിലയുടെ സംസ്ഥാന വാറ്റ് നികുതി 50 പൈസയോളം വരും. ഇതും കൂടി ഉൾപ്പടെ ലിറ്ററിന് രണ്ടര രൂപയുടെ വര്‍ദ്ധനയാണ് എറണാകുളത്ത് രേഖപ്പെടുത്തിയത്. എന്നാൽ കേന്ദ്രം നികുതി കൂട്ടിയതിന് ആനുപാതികമായി വില്‍പ്പന നികുതി ഈടാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേയും പ്രതിഷേധം ശക്തമാണ്. എന്നാൽ സംസ്ഥാന വാറ്റ് നികുതിയിൽ ഇളവ് നൽകാനാകില്ലെന്ന ഉറച്ച നിലപാടിലാണ് ധനമന്ത്രി തോമസ് ഐസക്.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് വിലക്കുറവിന്‍റെ ആനുകൂല്യം ഉപഭോക്താവിന് നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ നികുതി കൂട്ടിയത്. വ്യാപാര യുദ്ധവും ആഗോള സാമ്പത്തിക പ്രതിസന്ധികളും കാരണം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില ഇനിയും കുറയാനാണ് സാധ്യത. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കൂട്ടിയതോടെ രാജ്യത്ത് ഇന്ധനവില ഉടൻ കുറയില്ല.
malayalam.goodreturns.in