രാജ്യത്തെ മൊബൈൽ ഫോൺ മോഷ്ടാക്കൾക്ക് ഉഗ്രൻ പണിയുമായി കേന്ദ്ര സർക്കാർ. കള്ളൻ മോഷ്ടിച്ച മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിന് പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ടെലികോം വകുപ്പ്. അടുത്ത മാസം മുതൽ ഈ ഫോൺ നഷ്ട്ടപ്പെട്ടവർക്ക് സ്വന്തം ഫോണുകൾ തിരികെ ലഭിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സിം കാർഡ് നീക്കം ചെയ്താലും ഐഎംഇഐ നമ്പർ മാറ്റിയലും മോഷ്ടിച്ച മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിനുള്ള ട്രാക്കിംഗ് സംവിധാനമാണ് അണിയറയിൽ തയ്യാറായി കൊണ്ടിരിക്കുന്നത്.
ആഗസ്റ്റ് മുതൽ
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് (സി-ഡോട്ട്) ആണ് പുത്തൻ സാങ്കേതികവിദ്യ തയ്യാറാക്കി കൊണ്ടിരിക്കുന്നത്. ആഗസ്റ്റ് മുതൽ സേവനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. സി-ഡോട്ട് സാങ്കേതികവിദ്യ തയ്യാറാക്കിയിട്ടുണ്ടെന്നും പാർലമെന്റ് സമ്മേളനത്തിന് ശേഷം ടെലികോം വകുപ്പ് മന്ത്രിമാരെ സമീപിക്കുമെന്നുമാണ് വിവരം. തുടർന്ന് അടുത്ത മാസത്തിൽ സേവനം വിപണിയിലെത്തിക്കുമെന്നും അധികൃതർ അറിയിച്ചു. ജൂലൈ 26 വരെയാണ് പാർലമെന്റ് സമ്മേളനം നടക്കുക.
2017 മുതൽ
വ്യാജ സെൽഫോണുകൾ ഇറക്കുമതി കുറയ്ക്കുന്നതിനും മോഷണത്തെ നിരുത്സാഹപ്പെടുത്തുന്നതിനുമായി ടെലികോം വകുപ്പ് (സെൻട്രൽ എക്യുപ്‌മെൻറ് ഐഡൻറിറ്റി രജിസ്റ്റർ (സിഇആർ) മൊബൈൽ ഫോൺ ട്രാക്കിംഗ് പ്രോജക്ടിനുള്ള നടപടികൾ 2017 മുതൽ ആരംഭിച്ചിരിക്കുന്നതാണ്. മോഷണത്തെ നിരുത്സാഹപ്പെടുത്തുന്നതിനായി രാജ്യത്ത് സിഐആർ സ്ഥാപിക്കുന്നതിന് 15 കോടി രൂപ അനുവദിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
സംവിധാനം ഇങ്ങനെ
സിം കാർഡ് നീക്കം ചെയ്താലും ഹാൻഡ്‌സെറ്റിന്റെ ഐഎംഇഐ നമ്പർ മാറ്റിയാലും നഷ്‌ടപ്പെട്ട മൊബൈൽ ഫോണുകളിലെ എല്ലാ സേവനങ്ങളെയും CEIR സിസ്റ്റം തടയും. ഉപഭോക്തൃ താൽപ്പര്യം പരിരക്ഷിക്കുന്നതിനും നിയമപരമായ ഇടപെടലിന് നിയമപാലകരെ സഹായിക്കുന്നതിനും ഈ സംവിധാനം സഹായിക്കും. ഇത് എല്ലാ മൊബൈൽ ഓപ്പറേറ്റർമാരെയും ഐഎംഇഐ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. എല്ലാ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർക്കും കരിമ്പട്ടികയിൽ പെടുത്തിയ മൊബൈൽ ടെർമിനലുകൾ പങ്കിടാനുള്ള ഒരു കേന്ദ്ര സംവിധാനമായി ഇത് പ്രവർത്തിക്കും.
എന്താണ് ഐഎംഇഐ നമ്പർ?
മൊബൈൽ ഉപാധികളുടെ 15 അക്ക സീരിയൽ നമ്പറാണ് ഐഎംഇഐ നമ്പർ ആഗോള വ്യവസായ ബോഡിയായ ജിഎസ്‌എംഎയും അത് അംഗീകരിച്ച ബോഡികളും ഐഎംഇഐ നമ്പർ അനുവദിച്ചിരിക്കുന്നു. ഒരു മൊബൈൽ ഫോൺ നഷ്‌ടപ്പെടുമ്പോൾ, ട്രാക്കു ചെയ്യുന്നതിനായി മൊബൈൽ നഷ്ട്ടപ്പെട്ടയാൾ ഹാൻഡ്‌സെറ്റിന്റെ ഐഎംഇഐ നമ്പർ നൽകേണ്ടതുണ്ട്. സിഇആറിന്റെ പൈലറ്റ് പദ്ധതി മഹാരാഷ്ട്രയിലാണ് നടത്തിയതെന്ന് അധികൃതർ പറഞ്ഞു.
malayalam.goodreturns.in