വാഷിംഗ്ടണ്‍: അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ ഇന്ത്യ ചുമത്തുന്ന ഇറക്കുമതി തീരുവ സ്വീകാര്യമല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജപ്പാനില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കെയാണ് ഇന്ത്യയ്‌ക്കെതിരായ പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം അധിക നികുതി ചുമത്തിയ അമേരിക്കന്‍ നടപടിക്ക് പ്രതികാരമായി അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്ന 28 ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ അധിക നികുതി ഈടാക്കാന്‍ തീരുമാനിച്ചിരുന്നു. ആപ്പിള്‍, ബദാം, പയറു വര്‍ഗങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കായിരുന്നു ഇന്ത്യ അധിക നികുതി ഈടാക്കാന്‍ തീരുമാനമെടുത്തത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു നടപടി. എന്നാല്‍ ഈ നികുതി വര്‍ധനവ് അംഗീകരിക്കാനാവില്ലെന്നാണ് ട്രംപിന്റെ പുതിയ പ്രസ്താവന.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക നല്‍കിവന്നിരുന്ന നികുതി ഇളവ് പദ്ധതിയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയ നടപടിയെ തുടര്‍ന്നായിരുന്നു പലതവണ നീട്ടിവച്ച നികുതി വര്‍ധനവ് നടപ്പിലാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.
2018 ജൂണിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതിക്ക് 25 ശതമാനവും അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനവും അധിക നികുതി ചുമത്താന്‍ ട്രംപ് ഭരണ കൂടം തീരുമാനിച്ചത്. ഇതുവഴി ഇന്ത്യയ്ക്ക് 240 മില്യന്‍ ഡോളറിന്റെ നഷ്ടം കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് തിരിച്ചടി നല്‍കാനുള്ള തീരുമാനം ഇന്ത്യ നിരവധി തവണ നീട്ടിവയ്ക്കുകയായിരുന്നു. അമേരിക്കയില്‍ നിന്ന് ചര്‍ച്ചയിലൂടെ അനുകൂല തീരുമാനമുണ്ടാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇത്.
പാൻ കാർഡിന് ഇനി വെറും 10 മിനിട്ടിനുള്ളിൽ കിട്ടും; അപേക്ഷിക്കേണ്ടത് എങ്ങനെ?
എന്നാല്‍ ഇക്കാര്യത്തില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അമേരിക്കയുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടായില്ല. മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന 2000ത്തോളം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയിളവ് നല്‍കുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുകയാണ് ട്രംപ് ഭരണകൂടം ചെയ്തത്. ഇതോടെയാണ് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ അധിക താരിഫ് ഈടാക്കാനുള്ള പുതിയ തീരുമാനം.
ഇന്ത്യന്‍ ഇറക്കുമതി തീരുവയുടെ ശക്തനായ വിമര്‍ശകനാണ് അമേരിക്കന്‍ പ്രസിഡന്റ്. ഇന്ത്യ താരിഫ് രാജാവണെന്നും നേരത്തേ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.