നിങ്ങളുടെ ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ വേഗമാകട്ടെ. സെപ്റ്റംബർ 1 നകം ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാൻ കാർഡുകളും സർക്കാർ അസാധുവാക്കും. ഇപ്പോൾ നിലവിലുള്ള 400 മില്യൺ പാൻ കാർഡുകളിൽ 180 മില്യൺ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നാണ് വിവരം. നിലവിലുള്ള പാൻ കാർഡുകൾ സാധൂകരിക്കുന്നതിനും തുടരുന്നതിനും ആധാറുമായി ലിങ്കുചെയ്യേണ്ടതുണ്ട്. ഇല്ലെങ്കിൽ, ആദായനികുതി നിയമപ്രകാരം റിട്ടേൺ സമർപ്പിക്കുന്നതിനും ഉയർന്ന മൂല്യമുള്ള ഇടപാടുകൾ നടത്തുന്നതിനും പാൻ കാർഡിന് പകരം ആധാർ ഉപയോഗിക്കാൻ സാധിക്കില്ല.
ആധാർ മാത്രം ഉപയോഗിച്ച് ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവർക്ക് സെപ്റ്റംബർ ഒന്നിന് ശേഷം സ്വമേധയാ പുതിയ പാൻകാർഡ് അനുവദിക്കുമെന്ന് കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് ചെയർമാൻ പ്രമോദ് ചന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ആധാർ-പാൻ നമ്പറുകൾ പരസ്പരം ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. നികുതിയാവശ്യങ്ങൾക്ക് ആധാർ നമ്പർ മാത്രം മതിയാകുമെന്ന ബജറ്റിലെ പ്രഖ്യാപനത്തിനുശേഷമാണ് പുതിയ തീരുമാനം.
ഇത്തവണത്തെ ബജറ്റിൽ ആധാർ - പാൻ നമ്പറുകൾ പരസ്പരം മാറ്റി ഉപയോഗിക്കാമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. നികുതിദായകർക്ക് കൂടുതൽ സൗകര്യമൊരുക്കാൻ വേണ്ടിയാണ് ഇത്തരം പ്രഖ്യാപനങ്ങൾ. പാൻ ഇല്ലാത്തവർക്ക് റിട്ടേൺ നൽകുന്നതിനുള്ള ബുദ്ധിമുട്ട് ഇതോടെ ഇല്ലാതാകും. ഇത്തരം സന്ദർഭങ്ങളിൽ ചുമതലയിലുള്ള ഉദ്യോഗസ്ഥനു പാൻ അനുവദിക്കാൻ അധികാരമുണ്ടെന്നും പ്രമോദ് ചന്ദ്ര മോദി പറഞ്ഞു.
നിലവിൽ രാജ്യത്തെ 120 കോടി പേർക്കാണ് ആധാർ കാർഡുള്ളത്. എന്നാൽ 41 കോടിയാളുകൾക്ക് മാത്രമാണ് പാൻ കാർഡ് ഉള്ളത്. ഇതിൽ 22 കോടിയാളുകൾ പാനും ആധാറും ബന്ധിപ്പിച്ചിട്ടുമുണ്ട്. പാൻ കാർഡും ആധാറും പരസ്പരം ബന്ധിപ്പിച്ചാൽ നികുതി സ്വീകരിക്കുന്നയാൾക്ക് പാൻ കാർഡിനു ആവശ്യമായ എല്ലാ വിവരവും ആധാർകാർഡിൽ നിന്ന് തന്നെ ലഭിക്കും എന്നതാണ് നേട്ടം.
malayalam.goodreturns.in