സ്റ്റേഷനുകളുടെയും ട്രെയിനിന്റെയും നവീകരണം കഴിഞ്ഞ കുറച്ചു കാലങ്ങളായി റെയിൽവേ മുൻഗണന കൊടുക്കുന്ന കാര്യമാണ്. യാത്രക്കാരുടെ സുരക്ഷിതവും ഉറപ്പു വരുത്തുന്നതിന് ഒപ്പം യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഷനുകളെയും ട്രെയിനിന്റെയും നവീകരണ പദ്ധതികൾക്ക് സർക്കാർ തുടക്കമിടുന്നത്. റെയിൽവേ സ്റ്റേഷനുകളെ എയർപോർട്ടിന് സമാനമായി നവീകരിക്കുകയാണ് മോദി സർക്കാരിന്റെ പ്രധാന ലക്ഷ്യം.
എയർപോർട്ട് സ്റ്റാൻഡേർഡ്
റെയിൽവേ സ്റ്റേഷനുകളെ വിമാനത്താവളം പോലെ നവീകരിക്കുന്നതിന്റെ ഭാഗമായി സ്റ്റേഷനുകളിൽ ചുവർച്ചിത്രങ്ങളും, പെയിന്റിംഗുകളും മറ്റും നേരത്തേ തന്നെ ആരംഭിച്ചിട്ടുണ്ട്. ചില പ്രധാന സ്റ്റേഷനുകളിലാണ് മൊത്തത്തിലുള്ള വികസനത്തിനായി റെയിൽവേ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. സൗജന്യ വൈ-ഫൈ സേവനം മുതൽ പ്രീമിയം എക്സിക്യൂട്ടീവ് ലോഞ്ചുകൾ വരെ കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഒന്നിലധികം റെയിൽവേ സ്റ്റേഷനുകളിൽ ആരംഭിച്ചു കഴിഞ്ഞു. സ്റ്റേഷനുകൾക്ക് എയർപോർട്ട് സ്റ്റാൻഡേർഡ് മേക്ക് ഓവർ നടത്തി കൊണ്ടിരിക്കുകയാണ് സർക്കാർ.
സാധ്യതാ പഠനം
വിവിധ ഏജൻസികളിലൂടെ റെയിൽവേ മന്ത്രാലയം സ്റ്റേഷനുകളുടെ സാങ്കേതിക-സാമ്പത്തിക സാധ്യതാ പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാധ്യതാ പഠനങ്ങളുടെ ഫലത്തെ അടിസ്ഥാനമാക്കിയാണ് സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. നിലവിൽ പ്രധാന നഗരങ്ങളിൽ സ്ഥിതിചെയ്യുന്ന സ്റ്റേഷനുകൾ, തീർത്ഥാടന കേന്ദ്രങ്ങൾ, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലുമാണ് വികസന പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
നവീകരണം നടക്കുന്ന സ്റ്റേഷനുകൾ
സാമ്പത്തിക ഭദ്രതയെ അടിസ്ഥാനമാക്കിയാണ് നവീകരണത്തിനായി വിവിധ സ്റ്റേഷനുകളെ ഏറ്റെടുക്കുന്നത്. ഗാന്ധിനഗർ (ഗുജറാത്ത്), ഹബീബ്ഗഞ്ച് (ഭോപ്പാൽ) സ്റ്റേഷനുകളിൽ നിലവിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഗോംതിനഗർ, ചാർബാഗ് (ലഖ്‌നൗ), പുതുച്ചേരി സ്റ്റേഷനുകളിൽ പുനർ വികസനത്തിനുള്ള കരാറുകൾ നൽകി കഴിഞ്ഞു. ജയ്പൂർ, മണ്ടുദിഹ്, ന്യൂഡൽഹി, തിരുപ്പതി, അലഹബാദ്, പട്ന, മഥുര, ലഖ്‌നൗ, മധുര, ജോധ്പൂർ, സോളാപൂർ തുടങ്ങി നിരവധി റെയിൽവേ സ്റ്റേഷനുകൾ ഇതിനകം നവീകരിച്ചിട്ടുണ്ട്.
സൗകര്യങ്ങൾ ഇവയാണ്
റെയിൽവേ മന്ത്രാലയത്തിന്റെ പ്രഖ്യാപനമനുസരിച്ച് നടപ്പിലാക്കുന്ന സൗകര്യങ്ങൾ താഴെ പറയുന്നവയാണ്.
- വ്യത്യസ്ത എൻട്രൻസ്, എക്സിറ്റ് വഴികൾ
- റെയിൽവേ സ്റ്റേഷന് അടുത്ത് തന്നെ മറ്റ് ഗതാഗത സംവിധാനങ്ങൾ ഒരുക്കുക. ഉദാഹരണത്തിന് ബസ്, മെട്രോ മുതലായവ
- പിക്ക് അപ്പ്, പാർക്കിംഗ് എന്നിവയ്ക്ക് മതിയായ വ്യവസ്ഥകൾ ക്രമീകരിക്കുക
- വൃത്തിയുള്ള പ്രദേശം
ആദ്യ സ്വകാര്യ ട്രെയിൻ
റെയിൽവേ സ്വകാര്യവത്ക്കരണ നടപടികൾക്ക് കേന്ദ്ര സർക്കാർ ശ്രമം ആരംഭിച്ചതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിൻ ഓടാൻ തയ്യാറാകുന്നു. വിമാനയാത്രക്ക് തുല്യമായ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ തേജസ് എക്സ്പ്രസ് ആണ് സ്വകാര്യ മേഖലയിലെ ആദ്യ ട്രെയിൻ. ഡൽഹി - ലക്നൗ റൂട്ടിലാണ് തേജസ് എക്സ്പ്രസ് ഓടുക. ഡൽഹി - ലക്നൗ റൂട്ടിൽ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ട്രെയിൻ നിലവിൽ ഉത്തർപ്രദേശിലെ ആനന്ദ്‌നഗർ റെയിൽവേ സ്റ്റേഷനിലാണ് പാർക്ക് ചെയ്തിരിക്കുന്നത്. സ്വകാര്യ മേഖലയ്ക്ക് സർവ്വീസിനുള്ള അനുമതി ലഭിക്കുന്ന ഉടൻ ട്രെയിൻ യാത്ര തുടങ്ങും.
malayalam.goodreturns.in