ദില്ലി: ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തെ പ്രധാന വിമാന സര്‍വീസ് കമ്പനിയായ ഇന്‍ഡിഗോയുടെ നാല് മുതിര്‍ന്ന ഉദ്യോഗ്സഥര്‍ക്ക് ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നോട്ടീസ് നല്കി. ജിഡിസിഎ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇന്‍ഡിഗോ ഓഫീസില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി.
ആധാർ ഇനി കൈയിൽ കൊണ്ടുനടക്കേണ്ട, ഫോണിൽ സൂക്ഷിക്കാൻ വഴിയിതാ; ചെയ്യേണ്ടത് ഇത്രമാത്രം
പരിശീലന വിഭാഗം തലവന്‍ കാപ്റ്റന്‍ സഞ്ജീവ് ഭല്ല, വിമാന സുരക്ഷാ വിഭാഗം തലവന്‍ കാപ്റ്റന്‍ ഹേമന്ത് കുമാര്‍, ഓപറേഷന്‍സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് കാപ്റ്റന്‍ അഷിം മിത്ര, ക്വാലിറ്റി അഷ്വറന്‍സ് വിബാഗം തലവന്‍ കാപ്റ്റന്‍ രാകേഷ് ശ്രീവാസ്തവ എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ നോട്ടീസിന് മറുപടി നല്‍കാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ച പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ എമര്‍ജന്‍സി ലാന്റിംഗ് നടത്തേണ്ടിവരുന്ന സാഹചര്യത്തിലാണ് ഡിജിസിഎ വിമാനത്താവളങ്ങളില്‍ പരിശോധന നടത്തിയത്. വിമാനത്താവളത്തിലെയും ഫ്ളൈറ്റുകളിലെയും സുരക്ഷാ മുന്നൊരുക്കങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി.
ഫ്ളൈറ്റ്സ് ഓപറേഷന്‍സ് ക്വാളിറ്റി അഷ്വറന്‍സില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ച ശേഷം എയര്‍ലൈനിന്റെ ഫ്ളൈറ്റ് സേഫ്റ്റി ആന്റ് ഓപറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദ്ദേശിച്ച നടപടിക്രമങ്ങള്‍ ബന്ധപ്പെട്ടവര്‍ പാലിച്ചില്ലെന്ന് ഡിജിസിഎ പരിശോധനയില്‍ വ്യക്തമായിരുന്നു.
സുരക്ഷാ വീഴ്ചകള്‍ക്കു കാരണക്കാരായ പൈലറ്റുമാര്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചില്ല, തെറ്റുതിരുത്തല്‍ പരിശീലനം യഥാസമയം നല്‍കിയില്ല, തെറ്റുതിരുത്തല്‍ നടപടികള്‍ നിയമപ്രകാരമുള്ളതായിരുന്നില്ല, തിരുത്തല്‍ നടപടിക്ക് വിധേയരാവാന്‍ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ സേഫ്റ്റി റിവ്യൂ ബോര്‍ഡിന് കൈമാറിയില്ല, സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കുന്നതിനുള്ള സേഫ്റ്റി ആക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചില്ല തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്ക്കെതിരേ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. രാജ്യത്തെ ആഭ്യന്തര യാത്രക്കാരുടെ 50 ശതമാനത്തിലേറെയും നിലവില്‍ ഇന്‍ഡിഗോയ്ക്ക് സ്വന്തമാണ്.