സ്വകാര്യമേഖലയിലെ നിര്‍മ്മാണയൂണിറ്റുകളില്‍ നിന്നും റെഡിമെയ്ഡ് ട്രെയിനുകള്‍ വാങ്ങാന്‍ റെയില്‍വെ നീക്കം. കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സ്വകാര്യകമ്പനികളില്‍ നിന്നും ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (എമു), മെയ്ന്‍ലൈന്‍ ഇലക്ട്രിക് മള്‍പ്പിള്‍ യൂണിറ്റ് (മെമു) തുടങ്ങിയ ട്രെയിനുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.
റെയില്‍വെയുടെ ട്രെയിന്‍ നിര്‍മ്മാണ യൂണിറ്റുകളെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ തീരുമാനമെന്നാണ് പൊതുവെയുളള വിലയിരുത്തല്‍. നിലവില്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ് ), റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറി, കബൂര്‍ത്തലയിലെ റെയില്‍ കോച്ച് ഫാക്ടറി എന്നീ മൂന്ന് പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ നിന്നാണ് റെയില്‍വെയ്ക്ക് റെയ്ക്കുകളെത്തിക്കുന്നത്. സ്വകാര്യനിര്‍മ്മാണ യൂണിറ്റുകളില്‍ നിന്ന് ട്രെയിനുകള്‍ വാങ്ങുന്ന കാര്യത്തില്‍ വിദഗ്ധാഭിപ്രായം തേടിയശേഷം അന്തിമതീരുമാനം എടുക്കും.
ഓഹരി വിപണിയിൽ ഇന്ന് നേട്ടം; ഇൻഫോസിസിന്റെ കുതിപ്പിൽ സെൻസെക്സ് ഉയർന്നു
വരുന്ന മൂന്ന് വര്‍ഷത്തിനുളളില്‍ വന്ദേഭാരത് എക്‌സ്പ്രസ് പോലുളള ട്രെയിനുകള്‍ക്കായി 2000 റെയ്ക്കുകളും കൊല്‍ക്കത്ത മെട്രോയ്ക്കായി 124 റെയ്ക്കുകളും വാങ്ങുന്ന കാര്യവും റെയില്‍വെയുടെ പരിഗണനയിലുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ പദ്ധതിയില്‍പ്പെടുത്തിയായിരിക്കും തീരുമാനം നടപ്പാക്കുക. ഉത്പാദന യൂണിറ്റുകളില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങുന്നതിന് പകരം ട്രെയിന്‍ സെറ്റുകള്‍ വാങ്ങാനാണ് നീക്കം. ഇതുവഴി ലോകോത്തര സാങ്കേതികവിദ്യ ലഭ്യമാക്കാന്‍ റെയില്‍വെയ്ക്ക് സാധിക്കും.
റെയില്‍വെയുടെ വിവിധ കോച്ച് നിര്‍മ്മാണ യൂണിറ്റുകളിലുളളവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുവാന്‍ പുതിയ തീരുമാനം കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍.
സ്വകാര്യ കമ്പനികളില്‍ നിന്നും ട്രെയിനുകള്‍ വാങ്ങുന്നത് റെയില്‍വെയെ സംബന്ധിച്ചെടുത്തോളം പുതിയ കാര്യമല്ല. നേരത്തെ ചെന്നൈ മെട്രൊ റെയില്‍ ലിമിറ്റഡിനായുളള ട്രെയിനുകള്‍ ഇത്തരത്തില്‍ വാങ്ങിയിരുന്നു.