രാജ്യത്തെ റീട്ടെയിൽ ഭീമനായ ഫ്യൂച്ചർ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കസ്റ്റംസ് തട്ടിപ്പ് ആരോപണത്തിലാണ് ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ ദിനേശ് മഹേശ്വരിയെ ധനമന്ത്രാലയത്തിന്റെ ഭാഗമായ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്. വസ്ത്ര ഇറക്കുമതിയിൽ 2 മില്യൺ ഡോളറിൽ കൂടുതൽ കസ്റ്റംസ് തീരുവയാണ് കമ്പനി അടയ്ക്കാതിരുന്നത്.
വ്യാപാര ഉടമ്പടി
ബംഗ്ലാദേശുമായുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി പ്രകാരം ചില ഇനങ്ങൾക്ക് തീരുവ രഹിത കയറ്റുമതി അനുവദിക്കും. ഈ ഉടമ്പടിയിലാണ് കമ്പനി തിരിമറി നടത്തിയതെന്നാണ് വിവരം. എന്നാൽ അറസ്റ്റ് സംബന്ധിച്ച് ഫ്യൂച്ചർ ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചില്ല. മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്ത്രങ്ങൾ പോലും ബംഗ്ലാദേശിലൂടെ വിതരണം ചെയ്താണ് കമ്പനി കസ്റ്റംസ് തീരുവ തട്ടിപ്പ് നടത്തിയിരുന്നത്. ഇത് വഴി ചില ഉത്പന്നങ്ങൾക്ക് തീരുവ ഈടാക്കുകയും ചെയ്തിരുന്നില്ല.
ഫ്യൂച്ചർ ഗ്രൂപ്പ്
കോടീശ്വരനായ കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള റീട്ടെയിൽ ബിസിനസ് സ്ഥാപനമാണ് ഫ്യൂച്ചർ ഗ്രൂപ്പ്. രാജ്യത്ത് നിരവധി പ്രാദേശിക, അന്തർദ്ദേശീയ റീട്ടെയിൽ ശൃംഖലകൾ നടത്തുന്ന കമ്പനിയാണ് ഫ്യൂച്ചർ ഗ്രൂപ്പ്. ഫാഷൻ സ്റ്റോറുകൾ, ബിഗ് ബസാർ സൂപ്പർ മാർക്കറ്റ് സ്റ്റോറുകൾ, പ്രീമിയം ലൈഫ് സ്റ്റൈൽ ഫുഡ് സൂപ്പർസ്റ്റോർ ഫുഡ്ഹാൾ എന്നിങ്ങനെ നിരവധി ബിസിനസുകൾ ഫ്യൂച്ചർ ഗ്രൂപ്പിന് കീഴിലുണ്ട്.
വെട്ടിപ്പ് നടത്തിയത് ഇങ്ങനെ
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് ലഭിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്നും അടിസ്ഥാന കസ്റ്റംസ് തീരുവ നൽകാതെ ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡ് ബംഗ്ലാദേശിൽ നിന്ന് പെട്രാപോൾ എൽസിഎസ് വഴിയാണ് റെഡിമെയ്ഡ് വസ്ത്രങ്ങൾ ഇറക്കുമതി ചെയ്തിരുന്നതെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ബംഗ്ലാദേശ് ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഭാഗത്തുള്ള ഒരു ലാൻഡ് കസ്റ്റംസ് സ്റ്റേഷനാണ് പെട്രാപോൾ എൽസിഎസ്.
മെയ്ക്ക് ഇൻ ഇന്ത്യയെ ബാധിക്കും
ദുബായ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് യഥാർത്ഥത്തിൽ വസ്ത്രങ്ങൾ വിതരണം ചെയ്തിരുന്നത്. എന്നാൽ ഇവ ബംഗ്ലാദേശിൽ എത്തിച്ച് ചുരുങ്ങിയ പ്രോസസ്സിംഗിന് ശേഷമാണ് ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്തിരുന്നത്. സ്വതന്ത്ര വ്യാപാര ഉടമ്പടി ദുരുപയോഗം ചെയ്യുന്ന കേസുകൾ രാജ്യത്തെ 'മെയ്ക്ക് ഇൻ ഇന്ത്യ' പ്രചാരണത്തെ നേരിട്ട് ബാധിക്കുമെന്നും യഥാർത്ഥ ഇന്ത്യൻ നിർമ്മാതാക്കൾക്കുള്ള സാധ്യതകളാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നതെന്നും സർക്കാർ വ്യക്തമാക്കി.
malayalam.goodreturns.in