കേരളത്തിൽ ഇറച്ചിക്കോഴി വില കുത്തനെ കുറഞ്ഞു. തമിഴ്നാട്ടില്‍ തുടരുന്ന കോഴിത്തീറ്റ പ്രതിസന്ധിയും ജലക്ഷാമവുമാണ് കേരളത്തിൽ ഇറച്ചിക്കോഴിയ്ക്ക് വില കുത്തനെ ഇടിയാൻ കാരണം. ഇന്നലെ മൊത്ത വില്‍പ്പന കേന്ദ്രങ്ങളില്‍ ഇറച്ചിക്കോഴി കിലോയ്ക്ക് 55 രൂപയില്‍ താഴെയായിരുന്നു നിരക്ക്. ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ വില കിലോയ്ക്ക് 83 രൂപയാണ്.
ജൂൺ അവസാനം മുതൽ വിൽപ്പന കുറഞ്ഞതിനാലാണ് ബ്രോയിലർ ചിക്കൻ വില കിലോയ്ക്ക് 40 മുതൽ 60 രൂപ വരെ കുറഞ്ഞത്. ബ്രോയിലർ ചിക്കൻ ഫാമുകളും കോഴിക്കുഞ്ഞുങ്ങളുടെ വില 20 ശതമാനത്തിലധികം കുറച്ചിട്ടുണ്ട്. കനത്ത മഴയെ ത്തുടർന്ന് കേരളത്തിലേക്കുള്ള കോഴികളുടെ ഇറക്കുമതി കുറഞ്ഞതും ഫെസ്റ്റിവൽ സീസണായതിനാൽ കർണാടകയിലെ വിൽപ്പന കുറഞ്ഞതും, തമിഴ്‌നാട്ടിൽ മത്സ്യബന്ധന നിരോധനം നീക്കിയതുമൊക്കെ വില കുറയാൻ കാരണങ്ങളാണ്.
എന്നാൽ കോഴിത്തീറ്റയ്ക്ക് തമിഴ്നാട്ടില്‍ വിലക്കയറ്റം ഉണ്ടായതും തമിഴ്നാട്ടിലെ കടുത്ത ജലക്ഷാമവുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ കൈവശമുളള കോഴികളെ വിറ്റഴിക്കാന്‍ തമിഴ് കാര്‍ഷകര്‍ തയ്യാറായതാണ് ഇറച്ചിക്കോഴി വില കേരളത്തില്‍ കുറയാനിടയാക്കിയത്. മൂന്ന് മാസം കൊണ്ട് കോഴിത്തീറ്റ ചാക്കിന് 300 രൂപയുടെ വര്‍ധനയാണുണ്ടായത്.
ജൂൺ മൂന്നാമത്തെ ആഴ്ച വരെ കിലോയ്ക്ക് 200 രൂപയായിരുന്നു ചിക്കന്റെ വില. എന്നാൽ ജൂൺ അവസാന ആഴ്ച്ചയായപ്പോഴേയ്ക്കും ചിക്കൻ വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവാണുണ്ടായത്. മത്സ്യബന്ധന ട്രോളിംഗ് നീക്കിയതോടെയാണ് ചിക്കൻ വിൽപ്പന കുത്തനെ ഇടിഞ്ഞത്. കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി എറണാകുളം, കോട്ടയം ജില്ലകളില്‍ കുടുംബശ്രീ യൂണിറ്റുകള്‍ ഉല്‍പാദിപ്പിക്കുന്ന ഇറച്ചിക്കോഴികളെ കേരള സര്‍ക്കാര്‍ സ്ഥാപനമായ മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ (എംപിഐ) വാങ്ങാന്‍ ധാരണയായി. കിലോഗ്രാമിന് 85 രൂപ നിരക്കിലാകും കോഴികളെ എംപിഐ വാങ്ങുക.
malayalam.goodreturns.in