കൊതിതീരുവോളം ചോക്ലേറ്റ് നുണയാന്‍ വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുവിന്റെ വരവിന് വീട്ടുപടിക്കല്‍ കണ്ണുംനട്ടു കാത്തിരുന്നൊരു കുട്ടിക്കാലം പലര്‍ക്കും ഓര്‍മ്മകളിലെവിടെയോ ഉണ്ടാകാം. അതെല്ലാം പഴങ്കഥ. ഇന്ന് കൈയ്യില്‍ കാശുണ്ടെങ്കില്‍ ഇഷ്ടമുളള ഏതുതരം ചോക്ലേറ്റും വിപണിയില്‍ കിട്ടും. എന്തൊക്കെയായാലും എത്രയൊക്കെ കഴിച്ചാലും ചോക്ലേറ്റ് കാണുമ്പോള്‍ മനസ്സ് വീണ്ടും പഴയ കുട്ടിയുടേതാകും. എന്നാല്‍ പ്രമേഹം, പൊണ്ണത്തടി, കൊളസ്ട്രോള്‍ തുടങ്ങി നൂറായിരം ആശങ്കള്‍ വിലക്കുമായെത്തും. എന്നാലിനി ഇതെല്ലാം മറന്നേക്കൂ... ചോക്ലേറ്റ് പ്രേമികളുടെ ഇഷ്ടബ്രാന്‍ഡായ നെസ്ലെ പഞ്ചസാര ചേര്‍ക്കാത്ത ചോക്ലേറ്റുകള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നു.
പഞ്ചസാരയില്ലെങ്കില്‍ പിന്നെന്തിനു ചോക്ലേറ്റ് കഴിക്കണമെന്നു ചിന്തിക്കല്ലേ. മധുരം ഒട്ടും കുറയാതെ കൊക്കോ ബീന്‍സും പള്‍പ്പും മാത്രം ചേരുവകളായുളള പുതിയ കിറ്റ്കാറ്റാണ് നെസ്ലെ ചോക്ലേറ്റ് ആസ്വാദകര്‍ക്ക് മുന്നിലെത്തിക്കുന്നത്. ഈ വര്‍ഷം ജപ്പാനിലെ വിപണിയിലായിരിക്കും പുതിയ കിറ്റ്കാറ്റ് ആദ്യമായി അവതരിപ്പിക്കുക. തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലേക്കും വില്പന വ്യാപിപ്പിക്കാനാണ് കിറ്റ്കാറ്റ് ഉത്പാദകരായ നെസ്ലെയുടെ തീരുമാനം. പൂര്‍ണമായും കൊക്കോ പഴത്തില്‍ നിന്നാണ് ചേക്ലേറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. കൊക്കോ പള്‍പ്പിന്റെ പ്രകൃതിദത്തമായ മധുരം ചോക്ലേറ്റ് ആസ്വാദകര്‍ക്ക് പകര്‍ന്നു നല്‍കാനാണ് ശ്രമമെന്നാണ് നെസ്ലെ അവകാശപ്പെടുന്നു. ഇതേ രീതിയില്‍ ഭാവിയില്‍ വൈറ്റ് ചോക്ലേറ്റ്, പാല് എന്നിവ നിര്‍മ്മിക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്. ചേരുവയില്‍ കൊക്കോ പള്‍പ്പ് കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ പഞ്ചസാര ഇല്ലാത്തത് ചോക്ലേറ്റിന്റെ രുചിയെ ഒട്ടും ബാധിക്കില്ല. ഇതുവരെ പല കമ്പനികളും ചോക്ലേറ്റ് നിര്‍മ്മാണത്തിനായി കൊക്കോ ബീന്‍സ് മാത്രമാണ് ഉപയോഗിച്ചിരുന്നത്. പള്‍പ്പ് ഒഴിവാക്കുകയായിരുന്നു പതിവ് രീതി. എന്നാല്‍ പള്‍പ്പിന്റെ സ്വാഭാവിക മാധുര്യം തിരിച്ചറിഞ്ഞതോടെ ചേരുവകളില്‍ നിന്ന് പഞ്ചസാര ഒഴിവാക്കുകയായിരുന്നു.
എന്താണ് വിദേശ കറൻസി ബോണ്ട്? ആർഎസ്എസ് എതിർക്കാൻ കാരണമെന്ത്?
ജീവിതശൈലീരോഗങ്ങള്‍ വര്‍ധിച്ചതോടെ ആരോഗ്യത്തെ ബാധിക്കാത്ത തരത്തിലുളള ഉത്പന്നങ്ങള്‍ ജനങ്ങളിലെത്തിക്കാനുളള ശ്രമത്തിലാണ് ഭക്ഷ്യോത്പന്ന വിപണി. പഴയ രുചിയും ഗുണവും നിലനിര്‍ത്തിക്കൊണ്ടു പഞ്ചസാര ഒട്ടും ചേര്‍ക്കാത്ത ചോക്ലേറ്റ് വിപണിയിലെത്തിക്കാനുളള നെസ്ലെയുടെ ശ്രമവും പുതിയ മാറ്റത്തിന്റെ ഭാഗമാണ്. പ്രമുഖ ചോക്ലേറ്റ് ബ്രാന്‍ഡായ കാഡ്ബറിയും സമാനരീതിയില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞ പുതിയ ചോക്ലേറ്റ് കഴിഞ്ഞ മാസം ഇന്ത്യന്‍ വിപണിയിലെത്തിച്ചിരുന്നു.