ദില്ലി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുനൂറിലേറെ എഞ്ചിനീയറിംഗ്-സാങ്കേതിക കോളേജുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം.
നെറ്റ്ഫ്ലിക്സിലെ ഓൺലൈൻ സിനിമകൾക്ക് സെൻസർഷിപ്പ്: കേന്ദ്രം പിടിമുറുക്കുന്നു
ഇരുനൂറിലേറെ കോളേജുകള്‍ പൂട്ടുന്നു
ഒരു കാലത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഏറെ ഡിമാന്റുണ്ടായിരുന്ന എഞ്ചിനീയറിംഗ് കോളേജുകളാണ് കൂട്ടത്തോടെ അടച്ചുപൂട്ടുന്നത്. പുതിയ അധ്യയന വര്‍ഷത്തില്‍ 75ഉം 2018-19 അധ്യയന വര്‍ഷത്തില്‍ 50ലേറെയും 2017-18 വര്‍ഷത്തില്‍ 100ലേറെയും കോളേജുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചിട്ടുള്ളതായി ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ അറിയിച്ചു.
ഈ വര്‍ഷം പ്രവേശനമില്ല
ഇതിന്റെ ഭാഗമായി പുതിയ അധ്യയന വര്‍ഷത്തില്‍ ഈ കോളേജുകള്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നില്ല. നിലവില്‍ പഠിക്കുന്ന കുട്ടികളുടെ കോഴ്‌സ് കാലാവധി പൂര്‍ത്തിയാവുന്നതോടെ കോളേജുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് പരിപാടി. ഈ കോളേജുകള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയാത്ത സാഹചര്യമാണെങ്കിലും പാതിവഴിയില്‍ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഘട്ടംഘട്ടമായി കോളേജുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
എഞ്ചിനീയറിംഗിന് കുട്ടികളെ കിട്ടാനില്ല
ഇത്തരമൊരു കൂട്ട അടച്ചുപൂട്ടലിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം കുട്ടികള്‍ക്ക് ഈ കോളേജുകളോടുള്ള താല്‍പര്യം കുറഞ്ഞുവെന്നതാണ്. കോളേജുകളുടെ നിലവാരം തന്നെയാണ് ഒരുകാരണം. എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ എടുക്കാനുള്ള കുട്ടികളുടെ വിമുഖതയും കോളേജ് മുന്നോട്ടുകൊണ്ടുപോവാന്‍ വേണ്ട ഫണ്ടിന്റെ അഭാവവുമാണ് ഇത്തരമൊരു സാഹചര്യലേക്ക് നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൂടുതല്‍ കോളേജുകള്‍ പൂട്ടുന്നത് യുപിയില്‍
ഈ വര്‍ഷം മുതല്‍ കോഴ്‌സ് പഠനം അവസാനിപ്പിക്കുന്ന കോളേജുകള്‍ ഏറ്റവും കൂടുതലുള്ളത് ഉത്തര്‍ പ്രദേശിലാണ്. 31 എഞ്ചിനീയറിംഗ് കോളേജുകളാണ് ഇവിടെ കോഴ്‌സുകള്‍ നിര്‍ത്തുന്നത്. പഞ്ചാബില്‍ ആറും ചത്തീസ്ഗഡ്, ഹരിയാന എന്നിവിടങ്ങളില്‍ അഞ്ചു വീതവും, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങില്‍ നാലു വീതവും രാജസ്ഥാന്‍, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന എന്നിവിടങ്ങളില്‍ രണ്ടു വീതവും കോളേജുകളാണ് അടച്ചുപൂട്ടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യുക്കേഷന്റെ ഔദ്യോഗിക അംഗീകാരമില്ലാതെ 264 എഞ്ചിനീയറിംഗ് കോളേജുകളും 116 ആര്‍ക്കിടെക്ചറല്‍ കോളേജുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തൊഴിലില്ലാതെ എഞ്ചിനീയര്‍മാര്‍
എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് വിദ്യാര്‍ഥികള്‍ക്കിടയില്‍ വന്‍ ഡിമാന്റുണ്ടായിരുന്ന കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി എഞ്ചിനീയറിംഗ് കോളേജുകള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. പക്ഷെ, അവയില്‍ പലതിനും ശരാശരി നിലവാരം പോലും പുലര്‍ത്താനായില്ല. മാത്രമല്ല, രാജ്യത്ത് എഞ്ചിനീയറിംഗ് ബിരുദധാരികളായ ലക്ഷക്കണക്കിനാളുകള്‍ തൊഴില്‍ രഹിതരായുണ്ടെന്നാണ് കണക്കുകള്‍. ഇത് എഞ്ചിനീയറിംഗ് കോഴ്‌സുകളോടുള്ള വിദ്യാര്‍ഥികളുടെ അഭിനിവേശത്തില്‍ കാര്യമായ കുറവുണ്ടാക്കിയിട്ടുള്ളതായും വിലയിരുത്തപ്പെടുന്നു.